IndiaNEWS

കുഴല്‍ കിണറില്‍ വീണ 12കാരിയെ മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ രക്ഷിച്ചു

അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ കുഴല്‍ കിണറില്‍ വീണ 12കാരിയെ രക്ഷിച്ചു. നാട്ടുകാരുടെയും പൊലീസ് അടക്കമുള്ള അധികൃതരുടെയും സഹകരണത്തോടെ കരസേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പെണ്‍കുട്ടി കുഴല്‍ കിണറില്‍ 60 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

ഗുജറാത്ത് സുരേന്ദ്രനഗര്‍ ജില്ലയിലെ ഗജന്‍വാവ് ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ 12കാരി മനീഷ അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീഴുകയായിരുന്നു. കുഴല്‍ കിണര്‍ മൂടി കൊണ്ട് അടച്ചിരുന്നില്ല. 700 അടി താഴ്ചയുള്ള കിണറില്‍ 60 അടി താഴ്ചയിലാണ് മനീഷ കുടുങ്ങി കിടന്നത്. വിവരം അറിഞ്ഞ് പൊലീസ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അതിനിടെ കുട്ടിക്ക് ഓക്സിജന്‍ ലഭ്യതയും ഉറപ്പുവരുത്തി. കുഴല്‍ കിണറിലേക്ക് കാമറ ഇറക്കി കുട്ടിയുടെ ആരോഗ്യനിലയും പൊലീസ് നിരീക്ഷിച്ചു കൊണ്ടിരുന്നു.

കുഴല്‍ കിണറില്‍ നിന്ന് പുറത്തേയ്ക്ക് എടുത്ത കുട്ടിയെ ഉടന്‍ തന്നെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് ധ്രംഗധ്രയിലെ ഒരു ഫാമിലെ കുഴല്‍ക്കിണറില്‍ സമാനമായ രീതിയില്‍ രണ്ട് വയസ്സുള്ള ആണ്‍കുട്ടി വീണിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ സൈന്യത്തിന്റെ സഹായം തേടുകയും ഏകദേശം മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു.
ഈ സംഭവം കഴിഞ്ഞ് ഏകദേശം രണ്ടുമാസം കഴിഞ്ഞാണ് ഇപ്പോഴത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Back to top button
error: