CrimeNEWS

സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; യുവതിയെ അപമാനിച്ച് വീഡിയോ ചിത്രീകരിച്ച കേസില്‍ ചുമത്തിയ എസ്.സി. എസ്.ടി. വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി: ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച് വീഡിയോ അവതരിപ്പിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഡിജിറ്റല്‍ മാധ്യമങ്ങളും പൊതുഇടങ്ങളാണ്, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള പരാമര്‍ശം അധിക്ഷേപകരമായി തോന്നിയാല്‍ ഇരകള്‍ക്ക് നിയമപരമായി നേരിടാമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് പാലാ, കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് വി. സുകുമാര്‍ എന്ന സൂരജ് പാലാക്കാരനെതിരേ കേസെടുത്തത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായ യുവതി പരാതി നല്‍കിയിരുന്നു. ഈ പരാതി വ്യാജമാണെന്ന് ആരോപിച്ച് സൂരജ് പാലാക്കാരന്‍ യൂട്യൂബ് വീഡിയോ പുറത്തുവിട്ടു.

യുവതിയെ പരസ്യമായി അപമാനിക്കുന്ന ഈ വീഡിയോ, നാലുലക്ഷത്തിലധികം പേര്‍ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടിമാലി സ്വദേശിനി പൊലീസിനെ സമീപിച്ചതും പരാതി നല്‍കിയതും. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ജാതിപ്പേര് വിളിച്ചതിന് എസ്‌സി-എസ്ടി അട്രോസിറ്റി ആക്ടും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിട്ടുള്ളത്.

 

Back to top button
error: