KeralaNEWS

കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: വടകര സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സ്ഥലംമാറ്റി

വടകര: കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് വടകര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മൂന്ന് പോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും മരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 28 പേര്‍ക്കാണ് സ്ഥലം മാറ്റം. പകരക്കാര്‍ അടക്കം 56 പേര്‍ക്ക് സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

വടകര കല്ലേരി സ്വദേശിയായ സജീവനാണ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചത്. സജീവന് മര്‍ദനമേറ്റതായും നെഞ്ചുവേദന അനുഭവപ്പെടുന്നതായി പലവട്ടം പറഞ്ഞിട്ടും പോലീസുകാര്‍ അവഗണിച്ചെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടന്ന വകുപ്പുതല അന്വേഷണത്തില്‍, സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് ഉത്തരമേഖല ഐജി കണ്ടെത്തിയിരുന്നു. സജീവനെ സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചെന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.

മരം വെട്ട് തൊഴിലാളിയായ സജീവനെ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായതിനെത്തുടര്‍ന്ന് പൊലീസെത്തി സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്‌പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റതിന് പിന്നാലെ തനിക്ക് നെഞ്ച് വദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

സംഭവം വിവാദമായതോടെ ഉത്തരമേഖല ഐജി ടി വിക്രത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വടകരയിലെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായതിനെത്തുടര്‍ന്ന് എസ്‌ഐ നിജേഷ്, എഎസ്‌ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Back to top button
error: