NEWS

അയ്യപ്പനും കോശിയും പിന്നെ നഞ്ചിയമ്മയും

 ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ ഒത്തിരി സന്തോഷമെന്ന് ഗായിക നഞ്ചിയമ്മ.‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മ മികച്ച പിന്നണി ​ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്നലെ ദില്ലിയില്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ അയ്യപ്പനും കോശിയും ഏറെ പുരസ്കാരം നേടുമെന്ന് കരുതിയിരുന്നെങ്കിലും നാഞ്ചിയമ്മയുടെ പുരസ്കാര ലബ്ദി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നാഞ്ചിയമ്മ നേടിയിരുന്നു.
ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ.
 കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്. നല്ലൊരു കൃഷിക്കാരിയും കൂടിയാണ് ഇവർ.അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു .യുട്യൂബിൽ റിലീസ് ചെയ്ത ഗാനം അന്ന് തന്നെ ദശലക്ഷക്കണക്കിന് വ്യൂ ആണ് നേടിയത്.ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ജീവനാണ്. തലമുറകള്‍ കൈമാറി വന്ന ഈണങ്ങളാണ് നാഞ്ചിയമ്മയിലൂടെ മലയാള സിനിമയില്‍ എത്തിയത്.

Back to top button
error: