CrimeNEWS

വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സഹപ്രവര്‍ത്തകയെ പ്രേരിപ്പിച്ചെന്ന കേസ്: ടി പി നന്ദകുമാറിന് ജാമ്യം

കൊച്ചി: വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് അധിക്ഷേപിച്ചെന്നുമുള്ള സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റിലായ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന് ജാമ്യം.

നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഏപ്രിലില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വച്ചാണ് സംഭവം നടന്നത്. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണമെന്ന് ക്രൈം നന്ദകുമാര്‍ ആവശ്യപ്പെട്ടു.

നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അക്രോശവുമായി. അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ സ്ഥാപനം വിട്ടു എന്നാണ് ജീവനക്കാരിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.

പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ പോലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നന്ദകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തത്.

Back to top button
error: