NEWSWorld

പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവെച്ചു; ശ്രീലങ്കയിൽ ഒടുവിൽ ജനകീയ വിജയം

കൊളംബോ: അവസാന നിമിഷം വരെ തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിച്ച് അമ്പേ പരാജയപ്പെട്ട് ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാമ് ഇവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്.

പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.

സ്പീക്കർ ആക്ടിങ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ അംഗീകരിക്കില്ല. രണ്ട് പേരും ഒഴിയാതെ പൂർണമായും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രക്ഷോഭകർ വ്യക്തമാക്കി. എങ്കിലും പ്രസിഡന്റിന്റെ രാജിയെ വിജയദിനമെന്നും ഇവർ വിശേഷിപ്പിക്കുന്നു.

രാജി പ്രഖ്യാപിക്കാൻ തയാറാകാതെയാണ് കഴിഞ്ഞ ദിവസം ഗോത്തബയ രജപക്സെ രാജ്യം വിട്ടത്. ഇതോടെയാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് സൈനിക വിമാനത്തിൽ മാലിദ്വീപിലേക്കാണ് ഗോത്തബയ കടന്നത്.  ഒപ്പം ഭാര്യ യോമ രജപക്സെയും ഉണ്ട്. മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുള്ള ഇവർ സിങ്കപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ഗോത്തബയ രാജിവയ്ക്കാതെ രാജ്യം വിട്ടെന്ന വാർത്ത പരസ്യമായതോടെ കൊളംബോയിൽ ജനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചു കയറി.  അടിയന്തരസാഹചര്യം നേരിടാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സിംഗപ്പൂരിലേക്ക് കടക്കാനായി ഒരു സ്വകാര്യ വിമാനം സംഘടിപ്പിക്കാൻ ഗോത്തബയ മാലി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഗോത്തബയ്ക്ക് അഭയം നൽകിയ മാലി ദ്വീപ് സർക്കാരിന്റെ നടപടിക്കെതിരെ അവിടുത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നു. ഇതോടെ മാലി സർക്കാരും സമ്മർദ്ദത്തിലായി.

ഇന്നലെ, ലങ്കൻ രാഷ്ട്രീയ നേതാക്കൾ സർവകക്ഷി യോഗം ചേർന്നു, പാർലമെന്റ് സ്പീക്കറെ ആക്ടിംഗ് പ്രസിഡന്റായി ചുമതലപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് സർവകക്ഷി സർക്കാർ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസ് അറിയിച്ചിരുന്നതാണ്. സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ സ്വീകാര്യനായ ഒരാളെ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്പീക്കർ മഹിന്ദ യാപ അബേവർധനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Back to top button
error: