KeralaNEWS

ആർഎസ്എസ് വിശേഷണം ചേരുക സുധാകരന്, കോമൺ സെൻസുള്ള കാര്യങ്ങൾ പറയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ സുധാകരൻ ജനത പാർട്ടി ഭാരവാഹിയായിരുന്നു, ആർഎസ്എസ് വിശേഷണം ചേരുക കെപിസിസി അധ്യക്ഷനാണ്. കൂത്തുപറമ്പിൽ മത്സരിച്ച താനെങ്ങനെ കെജി മാരാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയാകും എന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ ജനസംഘം പട്ടാമ്പിയിൽ ഇ എം എസിനെ തോൽപിക്കാൻ കോൺഗ്രസുമായി സഹകരിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി. അന്ന് പരസ്യമായാണ് കോൺഗ്രസിന് ജനസംഘം പിന്തുണ നൽകിയത്. ദീനദയാൽ ഉപാധ്യായ അന്ന് നേരിട്ട് വന്ന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

താൻ ആർ എസ് എസ് വോട്ട് വാങ്ങിയെന്നാണ് മറ്റൊരു ആരോപണം. കോൺഗ്രസിനെയും ജനസംഘത്തെയും തോൽപ്പിച്ചാണ് കൂത്തുപറമ്പിൽ വിജയിച്ചത്. 1977 ലും താൻ കൂത്തുപറമ്പിൽ മത്സരിച്ചു. കെ പിസിസി അധ്യക്ഷൻ കെ സുധാകരൻ അടിയന്തരാവസ്ഥ കാലത്ത് ജനത പാർട്ടി ഭാരവാഹി വരെ ആയിരുന്നു. കെ ജി മാരാർ മത്സരിച്ചപ്പോൾ ഉദുമയിൽ കെ സുധാകരൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ആർ എസ് എസ് വിശേഷണം കെ സുധാകരനാണ് ചേരുക. കൂത്തുപറമ്പിൽ മത്സരിച്ച താൻ എങ്ങനെ കെ ജി മാരാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി കോമൺ സെൻസുള്ള കാര്യങ്ങളല്ലേ പറയേണ്ടത് എന്നും പറഞ്ഞു.

നിയമസഭയിൽ കെകെ രമയ്ക്ക് എതിരെ എംഎം മണി നടത്തിയ പ്രസ്താവനകളെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്തോ അപമാനിച്ചു’ എന്നാണ് പ്രതിപക്ഷം കാരണം പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മണിയുടെ പ്രസംഗത്തിലെ പ്രതികരണം. മണിയുടെ പ്രസംഗം താൻ കേട്ടു. അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ല. പ്രധാന ചർച്ചകൾ വരുമ്പോൾ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവർത്തിച്ചു. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Back to top button
error: