CrimeNEWS

പ്രണയത്തെ എതിർത്ത അച്ഛനെ കൊലപ്പെടുത്താൻ മകളുടെ ക്വട്ടേഷൻ, ജംഷഡ്പൂരിലെ വ്യവസായി കനയ്യ സിംഗിന്റെ മരണത്തെക്കുറിച്ച് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒരുസിനിമാ കഥയെ പോലും വെല്ലുന്ന സംഭവങ്ങളായിരുന്നു അത്. ജംഷഡ്പൂരിലെ വ്യവസായ പ്രമുഖനായ കനയ്യ സിംഗിന്റെ മകൾ അപര്‍ണ, രജ്‌വീര്‍ സിംഗ് എന്ന യുവാവുമായി കടുത്ത പ്രണയത്തിൽ. പക്ഷേ കനയ്യ സിംഗ് മകളുടെ പ്രണയത്തെ നഖശിഖാന്തം എതിർത്തു. അദ്ദേഹം മകളെ ഉപദേശിച്ചു, പല സമ്മർദ്ദങ്ങൾ പ്രയോഗിച്ചു നോക്കി. പിന്നീട് ഭീക്ഷണിപ്പെടുത്തി. പക്ഷേ അപർണ ഒരിഞ്ചുപോലും പിന്നോട്ടു പോയില്ല.

അഞ്ച് വര്‍ഷത്തോളം അപര്‍ണയും രജ്‌വീറും തമ്മിലുള്ള പ്രണയം അനർഗളം ഒഴുകി.
ഒടുവിൽ കനയ്യ രജ്‌വീറിനെ പലതവണ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തി. ഭീഷണി സഹിക്കവയ്യാതെ രജ്‌വീറിനും കുടുംബത്തിനും വീട് മാറേണ്ടി വന്നു.

അങ്ങനെയാണ് അപര്‍ണ സ്വന്തം അച്ഛനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയത്. കാമുകൻ രജ്‌വീറും അവൾക്കൊപ്പം  ഉണ്ടായിരുന്നു. മുന്‍പ് മൂന്ന് തവണ കനയ്യയെ വധിക്കാന്‍ ഇരുവരും പദ്ധതിയിട്ടെങ്കിലും അവയൊന്നും വിജയിച്ചില്ല. പക്ഷേ നാലാമത്തെ തവണ ആസൂത്രണം വിജയിച്ചു. ഇത്തവണ അപര്‍ണ കനയ്യയുടെ കൂടെ തന്നെ നിന്ന് കൊലയാളികള്‍ക്ക് ലൊക്കേഷന്‍ അയച്ചുകൊടുക്കുകയും മരണം ഉറപ്പാക്കുകയും ചെയ്തു.

അച്ഛനെ കൊലപ്പെടുത്തുന്നവര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്താന്‍ തന്റെ വജ്ര മോതിരം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ അപര്‍ണ കാമുകൻ രജ്‌വീര്‍ സിംഗിന് നല്‍കി. ഇയാളടെ വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങളില്‍ നിന്നാണ് കനയ്യയെ വെടിവച്ചുകൊന്ന ഗുണ്ടാസംഘത്തെ പിടികൂടിയത്.

പക്ഷേ അവസാനം അപര്‍ണയും രജ്‌വീറും നിയമത്തിൻ്റെ പിടിയിൽ കുടുങ്ങി. കനയ്യയെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയത് അദ്ദേഹത്തിന്റെ മകള്‍ അപര്‍ണ സിംഗാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തന്റെ പ്രണയത്തിന് അച്ഛന്‍ തടസമാണെന്ന് കണ്ട് കനയ്യയെ കൊലപ്പെടുത്താന്‍ അപര്‍ണ കാമുകന്റെ സഹായം തേടിയെന്ന് പൊലീസ് കണ്ടെത്തി.
കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Back to top button
error: