KeralaNEWS

16 പേരെ കടിച്ച നായ നിരീക്ഷണത്തിലിരിക്കെ ചത്തു: പേവിഷബാധയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; നിലമ്പൂരില്‍ ആശങ്ക

മലപ്പുറം: നിലമ്പൂരില്‍ നിരീക്ഷണത്തിലിരിക്കെ ചത്ത നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നിരവധി ആളുകളേയും മൃഗങ്ങളേയും കടിച്ച തെരുവുനായ നിരീക്ഷണത്തിലിരിക്കെ ഇന്നലെയാണ് ചത്തത്. തുടര്‍ന്നു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ഈ നായയുടെ കടിയേറ്റവരും നാട്ടുകാരും പരിഭ്രാന്തിയിലാണ്. 16 പേരെ നായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ തെരുവ് നായകളെയും ഈ നായ കടിച്ചിരുന്നുവെന്ന് സംശയമുണ്ട്.

നായ ചത്തതോടെ പേ വിഷബാധയുണ്ടെന്ന സംശയം ബലപ്പെട്ടിരുന്നു. ഇആര്‍എഫ് ടീം കഴിഞ്ഞ ദിവസം പിടികൂടിയ നായ മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ചത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ പേ വിഷബാധ സ്ഥിരീകരിക്കാനാകൂയെന്ന് വെറ്റിറിനറി സര്‍ജന്‍ ഡോ ഷൗക്കത്തലി വ്യക്തമാക്കിയിരുന്നു.

ഒരു ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് നായയെ ഇആര്‍എഫ് ടീം പിടികൂടി കൂട്ടിലാക്കിയത്.
തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കി നിരീക്ഷിച്ചു വരികയായിരുന്നു. മൃഗാശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന നായയുടെ മൃതശരീരം ഇആര്‍എഫ് ടീമിന്റെ സഹായത്തോടെ പോസ്റ്റുമോട്ടത്തിനായി തൃശൂര്‍ മണ്ണുത്തി കോളജ് ഓഫ് വെറ്റിറിനറി ആന്റ് ആനിമല്‍ സയന്‍സിലേക്ക് എത്തിച്ചു. ഇവിടെ വെച്ചാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ മാസം റയില്‍വേ പരിസരത്ത് നിരവധി ആടുകളേയും മൃഗങ്ങളേയും അക്രമിച്ച തെരുവ് നായയും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണത്തിലായിരിക്കെ ചത്തിരുന്നു. പോസ്റ്റ്മോട്ടത്തില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Back to top button
error: