CrimeNEWS

കീഴടങ്ങാന്‍ എത്തിയ പ്രതിയെ കോടതി മുറിയില്‍ കയറി പിടികൂടാന്‍ എസ്എച്ച്ഒയുടെ ശ്രമം; നടപടി അഭിഭാഷകര്‍ എതിര്‍ത്തതോടെ ഉദ്യോഗസ്ഥന്‍ പിന്‍വാങ്ങി

തിരുവനന്തപുരം: കീഴടങ്ങാൻ എത്തിയ പ്രതിയെ കോടതി മുറിയിൽ കയറി എസ്എച്ച്ഒ പിടികൂടാൻ ശ്രമിച്ചു. എതിർത്ത അഭിഭാഷകരോട് പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം. നടപടിക്ക് വിധേയനായി മലായിൻകീഴിലേക്ക് മാറ്റം വന്ന എസ്എച്ച്ഒ ആണ് കാട്ടാക്കട കോടതി മുറിയിൽ പ്രതിയെ പിടിക്കാൻ കയറിയത്. അഭിഭാഷകർ പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥൻ ഒടുവിൽ പിൻവാങ്ങി. കാട്ടാക്കട കോടതിയിൽ ആണ് ബുധനാഴ്ച രാവിലെ നാടകീയ സംഭവങ്ങൾ.

മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ 308 പ്രകാരം കേസുള്ള നിരവധി കേസിലെ പ്രതിയുമായ സാം ജിത്തിനെ ആണ് മലയിൻകീഴ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് പ്രതാപൻ കോടതി മുറിയിൽ കയറി പിടിച്ചിറക്കി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചത്. രാവിലെ കോടതി മുറിയിൽ ജഡ്ജി എത്തുന്നതിനു തൊട്ടു മുൻപാണ് സംഭവം. അഡ്വ റജീന കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്ന പ്രതിയെ ഷാഡോ പൊലീസ് പിടികൂടാൻ നടത്തിയ ശ്രമം പാളിയതോടെയാണ് ഇൻസ്‌പെക്ടർ നേരിട്ട് എത്തി കോടതിയിലേക്ക് ഇരച്ചു കയറിയത്.

അകത്തു കയറി പ്രതിയെ കൈവച്ചതോടെ അഡ്വ റജീന തടസ്സം നിന്നു എന്നാൽ അതു അവഗണിച്ചു പ്രതിയെ കൊണ്ട് പോകാൻ നോക്കിയതോടെ സീനിയർ അഭിഭാഷകനായ ജയകുമാർ അബ്രഹാം, ആരാണ് കോടതിക്കുള്ളിൽ കടന്നു പ്രതിയെ പിടിക്കാൻ എന്നു ഉച്ചത്തിൽ ചോദിച്ചതോടെ എസ്എച്ച്ഒ അഡ്വക്കേറ്റുമായി വാക്കേറ്റമായി. ഇതോടെ മറ്റ് അഭിഭാഷകരും ഇടപെട്ടു. തുടർന്ന് ജഡ്ജി എത്തി അഭിഭാഷകർ, കേസിന്റെ ആവശ്യത്തിനു അല്ലാത്തവർ മുഴുവൻ പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും വക്കീലിനോട് പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് രംഗം ശാന്തമായത്.

ആറ്റിങ്ങലിൽ വക്കീലന്മാരുമായി ഉണ്ടായ വിഷയത്തിൽ നടപടിക്ക് വിധേയനായി ആണ് ഇൻസ്‌പെക്ടർ മലയിൻകീഴ് എത്തിയത്. നിയമം പഠിച്ച ആൾ കൂടെയായ ഇൻസ്‌പെക്ടർ വക്കീലന്മാരുമായി കോർക്കുന്നത് ആദ്യമായല്ല. കോടതിയിൽ കയറി പ്രതിയെ പിടികൂടാൻ പാടില്ല എന്നിരിക്കെ ഇത്തരത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ തുനിഞ്ഞത് പ്രതിയുടെ ഭാര്യ ഇൻസ്‌പെക്ടർക്ക് എതിരെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ കൂടെയാണ് എന്ന് അഭിഭാഷകർ പറഞ്ഞു. അതേസമയം കോടതിക്കുള്ളിൽ കയറിയില്ല എന്നും പിടിവലി നടന്നില്ല എന്നുമാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇതോടൊപ്പം പ്രതിയെ തിരിച്ചറിഞ്ഞതായുള്ള റിപ്പോർട്ട് പൊലീസ് നാലര മണിയായിട്ടും നൽകാത്തതിന്റെ പേരിൽ ഇതു രേഖയാക്കി ജഡ്ജി പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: