IndiaNEWS

രാഹുലിനെതിരേ വ്യാജ വീഡിയോ; മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ ഛത്തീസ്ഗഢ് പോലീസ്; അതിനുമുമ്പേ ‘അകത്താക്കി’ യു.പി. പോലീസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് വ്യാജ പ്രചരണം നടത്തിയെന്ന കേസില്‍ ചാനല്‍ അവതാരകനെ അതി നാടകീയമായി കസ്റ്റഡിയിലെടുത്ത് യു്പി. പോലീസ്. സീ ന്യൂസ് ചാനല്‍ അവതാരകനായ രോഹിത് രഞ്ജനെയാണ് അറസിറ്റിലൂടെ ഛത്തീസ്ഗഢ് പോലീസി ന്‍െ്‌റ കൈയില്‍നിന്ന് യു.പി. പോലീസ് രക്ഷിച്ചത്.

വ്യാജ പ്രചരണം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനായി ഛത്തീസ്ഗഢ് പോലീസ് ഗാസിയാബാദില്‍ എത്തി. എന്നാല്‍ ഇവരെ തടഞ്ഞ് യു.പി. പോലീസ് രോഹിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നോയിഡ സെക്ടര്‍-20 പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രോഹിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് യു.പി. പോലീസിന്റെ വിശദീകരണം.

രാഹുല്‍ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ജൂലായ് ഒന്നാം തീയതിയാണ് രോഹിത്തിനെതിരേ ഛത്തീസ്ഗഢിലെ റായ്പുരില്‍ പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് എം.എല്‍.എ.യായ ദേവേന്ദ്ര യാദവായിരുന്നു പരാതിക്കാരന്‍. തുടര്‍ന്ന് റായ്പുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രോഹിത്തിനെ അറസ്റ്റ് ചെയ്യാനായി ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് ഛത്തീസ്ഗഢ് പോലീസ് എത്തിയത്.

ഗാസിയാബാദിലെ വീട്ടില്‍ ഛത്തീസ്ഗഢ് പോലീസ് എത്തിയതോടെ രോഹിത് രഞ്ജന്‍ യു.പി. പോലീസിനെ വിവരറിയിച്ചു. പ്രാദേശിക പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാതെയാണ് ഛത്തീസ്ഗഢ് പോലീസ് തന്നെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയതെന്നായിരുന്നു രോഹിതിന്റെ ആരോപണം.

എന്നാല്‍ വാറന്റ് നിലവിലുള്ളതിനാല്‍ ആരെയും വിവരമറിയിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഛത്തീസ്ഗഢ് പോലീസിന്റെ നിലപാട്. ഇതിനുപിന്നാലെയാണ് ഗാസിയാബാദ് ഇന്ദിരാപുരം പോലീസ് സ്ഥലത്തെത്തി ചാനല്‍ അവതാരകനെ കസ്റ്റഡിലെടുത്തത്. പിന്നാലെ രോഹിത്തിനെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ വിവിധ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കളുടെ പരാതികളില്‍ കേസെടുത്തിട്ടുണ്ട്.

Back to top button
error: