CrimeNEWS

ഭര്‍ത്തൃവീട്ടുകാര്‍ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു; ഹഫ്സത്തിന്റെ മരണത്തില്‍ സ്ത്രീധന പീഡനത്തിന് പരാതിയുമായി മാതാപിതാക്കള്‍

കോഴിക്കോട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തിൽ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്‌സത്ത് (20) ആണ് മരിച്ചത്.

സ്തീധനത്തെച്ചൊല്ലി ഭർത്തൃവീട്ടുകാർ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഹഫ്‌സത്തിന്റെ മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വൈകീട്ട് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികത്സയിലിരിക്കെ മരിക്കുകയായിരുന്നു.

കോടഞ്ചേരി മുറമ്പാത്തി കിഴക്കെത്തിൽ അബ്ദുൽസലാം-സുലൈഖ ദമ്പതിമാരുടെ മകളാണ്. ഒരു വയസ്സുള്ള മകളുണ്ട്. പുല്ലൂരാംപാറയിലെ ഓട്ടോഡ്രൈവറാണ് ശിഹാബുദ്ദീൻ. 2020 നവംബർ അഞ്ചിനാണ് ഇവരുടെ വിവാഹം. ബൈക്ക് വാങ്ങാനായി 50,000 രൂപ ഭാര്യയോട് ചോദിച്ചിരുന്നതായും മുഴുവൻതുക കൊടുക്കാനാകാത്തതിനാൽ കുടുംബശ്രീയിൽനിന്നും 25,000 രൂപ വായ്പയെടുത്തു നൽകിയിരുന്നതായും പിതാവ് അബ്ദുൽസലാം പറയുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി തിരുവമ്പാടി പൊലീസ് സ്റ്റേഷൻ ഓഫീസർ കെ. സുമിത് കുമാർ പറഞ്ഞു.

Back to top button
error: