KeralaNEWS

രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമണത്തിൻ്റെ പേരിൽ സംസ്ഥാനത്തുടനീളം അക്രമം അഴിച്ചു വിട്ട് കോൺഗ്രസ്

ൽപ്പറ്റ: എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിലുള്ള പ്രതിഷേധത്തിൻ്റെ മറവിൽ സംസ്ഥാനത്തുടനീളം അക്രമവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് കോൺഗ്രസ്.

കൽപ്പറ്റയിൽ നടന്ന കോൺഗ്രസ് പ്രതിഷേധപ്രകടനത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എം.പിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, രമ്യാ ഹരിദാസ്, ടി സിദ്ദിഖ് എം.എൽ.എ, വി.ടി ബൽറാം, എം.കെ രാഘവന്‍ എന്നീ നേതാക്കൾ നേതൃത്വം നൽകി. പ്രകടനത്തിൽ 1500ലേറെ പ്രവർത്തകർ പങ്കെടുത്തു.
പ്രകടനത്തിനു ശേഷം നടന്ന പൊതുസമ്മേളനം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.

‘യു.ഡി.എഫിന് പ്രതിരോധിക്കാനറിയാം. ഞങ്ങളെയങ്ങ് തോൽപ്പിച്ചു കളയാമെന്ന് കരുതിയാൽ ആത്മരക്ഷക്കൊരു പിടിത്തം ഞങ്ങളങ്ങ് പിടിക്കും. ആ പിടിത്തം പിടിച്ചാൽ ഇവിടത്തെ ഒരു സിപിഎമ്മുകാരനും ഇറങ്ങി വെളിയിൽ നടക്കാൻ സമ്മതിക്കില്ല’
കെ. സുധാകരൻ ആഞ്ഞടിച്ചു

സിവില്‍ സ്റ്റേഷന്‍ പരിസരത്തെ എം.പി ഓഫീസില്‍ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു.

റാലിക്കിടെ പലയിടത്ത് വെച്ചും പൊലീസും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒരു ഘട്ടത്തില്‍ പൊലീസിനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു. കല്‍പ്പറ്റ ജംഗ്ഷന്‍ പരിസരത്ത് വെച്ചും പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ദേശീയപാതയിലെ റാലിക്കിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജഷീർ പള്ളിവയൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുസംഘം പ്രവർത്തകർ വഴിതിരിഞ്ഞ്‌ കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലെത്തി കല്ലെറിഞ്ഞു. അമ്പതോളം വരുന്ന പ്രവർത്തകരാണ് ദേശാഭിമാനി ഓഫീസിന്‌ നേരെ അസഭ്യം വിളികളോടെ പാഞ്ഞടുത്തത്.
വാടകയ്‌ക്ക്‌ പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്‌ത്രീയും കുട്ടികളും പുറത്തിറങ്ങി പരിഭ്രാന്തരായി ഒച്ചവച്ചതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്.
എൻ.സി.പി യുടെ ബോർഡുകളും നശിപ്പിച്ചു.

കാഞ്ഞങ്ങാടും കോൺഗ്രസ് പ്രതിഷേധം.

കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ നഗരമധ്യത്തിൽ റോഡ് ഉപരോധിച്ചു. ടയറുകൾ കത്തിച്ചു. റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഉപരോധത്തെ തുടര്‍ന്ന് രണ്ടുമണിക്കൂറോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.

പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിന് നേരേ കരിങ്കൊടി

ആരോഗ്യമന്ത്രി വീണാ ജോർജിന് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടിൽനിന്ന് മന്ത്രി അടൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ ഉൾപ്പെടെ നാലുപ്രവർത്തകരെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം.

കോട്ടയത്ത് കളക്ട്രേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. മാർച്ച് ഉദ്ഘാടനം ചെയ്ത് പി.സി വിഷണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് കയറാൻ ശ്രമിച്ചു. ഇത് പൊലീസ് സംഘം തടഞ്ഞു.  പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.

സംഘർഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കല്ലേറിൽ പരിക്കേറ്റ കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നൂറിലേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ വിരളിലെണ്ണാവുന്ന പൊലീസുകാരെ ഉണ്ടായിരുന്നുള്ളു.

പിന്നീട് ഗാന്ധി സ്ക്വയറിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
റോഡിൻ്റെ മറുഭാഗത്ത് സിപിഎം പ്രവർത്തകർ നിലയുറപ്പിച്ചത് സംഘർഷത്തിനിടയാക്കി.

ഗാന്ധി സ്ക്വയറിൽ നിന്നും സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ, കെ പി സി സി സെക്രട്ടറി കുഞ്ഞ് ഇല്ലം പള്ളി, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാട് അടക്കമുള്ള നേതാക്കൾക്ക് പരിക്കേറ്റു.

അക്രമണങ്ങളിൽ സി.പി.ഐ(എം) വയനാട് ജില്ലാ സെക്രട്ടറിറിയേറ്റ് പ്രതിഷേധിച്ചു. എസ്.എഫ്.ഐ മാര്‍ച്ചിനെ തുടർന്ന് രാഹുല്‍ ഗാന്ധി എം.പി യുടെ ഓഫീസില്‍ നടന്ന സംഭവങ്ങള്‍ സി.പി.ഐ(എം) നേതൃത്വം അപലപിച്ചതാണ്. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ ജില്ലയില്‍ യു.ഡി.എഫ് നടത്തുന്നത് ഗുണ്ടായിസമാണ്. ടി.സിദ്ധിഖിൻ്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍  ഉള്‍പ്പെടെയുള്ള ആളുകളെ സംഘടിപ്പിച്ചാണ് ജില്ലയില്‍ അക്രമണങ്ങള്‍ സംഘടിപ്പിച്ചത് കല്‍പ്പറ്റയിലെ ദേശാഭിമാനി ബ്യൂറോയിലേക്ക് നേരെയുണ്ടായ കല്ലേറ് ഇതിന്റെ ഭാഗമാണ്. കല്‍പ്പറ്റ സി.പി. എം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഭാഗമായ കൊടിമരം തകര്‍ക്കുകയും ജില്ലയില്‍ വ്യാപകമായി കൊടിതോരണങ്ങളും പ്രചരണ ബോര്‍ഡുകളും നശിപ്പിക്കുകയുമുണ്ടായി, ഇത് പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത്തരം ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ തുടര്ന്നാല്‍ ജനങ്ങളെ അണിനിരിത്തി പ്രതിരോധിക്കാന്‍ നിര്‍ബന്ധിതമാകുമെ് സി.പി.എം ജില്ലാ സെക്രട്ടറിറിയേറ്റ് അറിയിച്ചു.

Back to top button
error: