KeralaNEWS

കല്‍പ്പറ്റയിലെ അക്രമം: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് വി.ഡി. സതീശന്‍

കണ്ണൂര്‍: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. സിപിഎം സംഘടിത മാഫിയയായി മാറിയിരിക്കുകയാണ്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. അതേസമയം, ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്.

ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎമ്മാണെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത സംഭവത്തെ രൂക്ഷഭാഷയില്‍ അപലപിച്ച് കെ.സി വേണുഗോപാല്‍ എംപി. പൊലീസ് സംരക്ഷണത്തിലാണ് അക്രമികള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വത്തിന്റ അറിവോടെയാണ് അക്രമം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പാര്‍ട്ടി സെക്രട്ടറി സിതാറാം യെച്ചൂരിയും മറുപടി പറയണം. പാര്‍ട്ടി അംഗീകരിച്ച സമരമുറയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

‘ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കാണ് പരാതി നല്‍കാന്‍ അവകാശം. ഇതനുസരിച്ച് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുലിനെ പ്രതിക്കൂട്ടിലാക്കി അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകര്‍ക്കുകയെന്ന രീതി ശരിയല്ല. എംപിയുടെ ഓഫീസില്‍ ഇപ്പഴും അക്രമികളുടെ സാന്നിധ്യമുണ്ട്. ആക്രമണമുണ്ടായപ്പോള്‍ പൊലീസ് ഒന്നും ചെയ്തില്ല. പൊലീസ് നോക്കി നില്‍ക്കെ പൊലീസിന്റെ സംരക്ഷണയിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള ഒരാക്രമണമാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി നല്‍കണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നതനായ നേതാവിന്റെ ഓഫീസ് അടിച്ചുതകര്‍ക്കുകയാണോ സിപിഎം രീതിയെന്ന് വ്യക്തമാക്കണം.

ഇഡിയെ ഉപയോഗിച്ച് രാഹുലിനെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തതേയുള്ളു, ഇത് മോദിയെ സുഖിപ്പിക്കാനുള്ള ആക്രമണമായിരുന്നു. മോദി നിര്‍ത്തിയിടത്ത് പിണറായി തുടങ്ങുന്ന രീതിയല്ലേ ഈ ആക്രമണമെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി അംഗീകരിച്ച സമരമുറയാണോ എന്ന് യെച്ചൂരി പറയണം’. മൂന്ന് പേരാണ് ഓഫീസിലുണ്ടായിരുന്നത്, നാല്‍പ്പത് പേരടങ്ങിയ സംഘമാണ് ഇവരെ ആക്രമിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസില്‍ കയറി ആക്രമണം നടത്തിയത്. ബഫര്‍സോണ് ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തതായി കോണ്‍ഗ്രസ് ആരോപിച്ചു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എസ്പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

 

Back to top button
error: