ലക്നൗ: കന്നുകാലി മോഷണക്കേസിൽ അറസ്റ്റിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടത് ക്രൂരമർദനം. സാരമായി പരുക്കേറ്റ രഹാൻ എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിൽ പൊലീസ് ഇലക്ട്രിക് ഷോക്ക് പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്‌തു. എന്നാൽ 5,000 രൂപ കൈക്കൂലി വാങ്ങിയ ശേഷമാണ് രഹാനെ വിട്ടയച്ചത് എന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ചികിത്സാ ചെലവിനായി പൊലീസ് 100 രൂപ പരിഹാസരൂപേണ നൽകിയതായും കുടുംബാംഗങ്ങൾ പറഞ്ഞു.
കന്നുകാലി മോഷണക്കേസുമായി ബന്ധപ്പെട്ട് മേയ് രണ്ടിനാണ് റഹാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിവസവേതന തൊഴിയാളിയായ ഇയാള്‍ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്.