KeralaNEWS

പി.സി.ജോർജിനെ കാണാനില്ല, ഫോൺ സ്വിച്ച് ഓഫ്; ഒളിവിലെന്ന് പൊലീസ്

പാല: വെണ്ണല മഹാദേവക്ഷേത്രത്തില്‍ നടത്തിയ വിദ്വേഷപ്രസംഗക്കേസിൽ എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.സി.ജോർജ് ഒളിവിൽ പോയെന്ന് പൊലീസ്. ജോർജിനെ അന്വേഷിച്ച് പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പി.സി ജോർജിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആണ്.

”പി.സി.ജോർജ് ഉച്ചയോടെ വീട്ടിൽനിന്നു പോയതാണ്. ബന്ധുവീടുകളിലും പരിശോധന നടത്തി. ജോർജിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ടവർ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ല. പി.സി.ജോർജ് ഉച്ചയ്ക്കു വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും.” മട്ടാഞ്ചേരി എസിപി എ.ജി.രവീന്ദ്രനാഥ് പറഞ്ഞു.

വെണ്ണല വിദ്വേഷപ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ . ജോർജിന്റെ പ്രസംഗം പ്രകോപനപരമെന്നും മതസ്പര്‍ധയ്ക്കും ഐക്യം തകരാനും ഇതു കാരണമാകുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പറ‍ഞ്ഞു.
പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോർജിന്‍റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവ്വം തന്നെ എന്നാണ് സർക്കാർ നിലപാട്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചു.
ഇതിനിടെ വെണ്ണലയിലെ വിദ്വേഷപ്രസംഗ കേസിൽ പി.സി. ജോർജ് മുൻകൂർ ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയുന്നു. എന്നാൽ  വെണ്ണലയിലെ വിദ്വേഷപ്രസംഗ കേസിൽ പി.സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തെ കേസിൽ പി.സി. ജോർജിന് ജാമ്യം നൽകിയതിനെതിരേ പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലിലെ ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് കടക്കുകയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. വെണ്ണല കേസിൽ പി.സി. ജോർജിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം ഏകദേശം പൂർത്തീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പി.സി. ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ നാടകമായിരുന്നു എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. പുലർച്ചെ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്ന് അറസ്റ്റ് ചെയ്തെന്ന് വരുത്തിതീർത്തു. തുടർന്ന് സ്വന്തം കാറിൽ മകനൊപ്പം സഞ്ചരിക്കാൻ അനുവദിക്കുകയും വഴിയിലുടനീളം സംഘപരിവാറുകാരുടെ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ കേസ് കോടതിയിൽ എത്തിയപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ അപ്രത്യക്ഷനായി. കൊടുത്ത എഫ്.ഐ.ആറിൽ കേസുമായി ബന്ധപ്പെട്ട ഒന്നുമില്ലെന്ന് മജിസ്ട്രേറ്റ് തന്നെ പറഞ്ഞു. ഇതെല്ലാം അറസ്റ്റ് നാടകമാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: