NEWS

കണ്ണൂരിൽ കക്കൂസിൽ ഭക്ഷണം സൂക്ഷിച്ച ഹോട്ടലിന്റെ ഫോട്ടോ എടുത്തു; ഡോക്ടർക്ക് മർദ്ദനം

കണ്ണൂർ: പിലാത്തറയിൽ കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ച ഹോട്ടലിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ഹോട്ടൽ ജീവനക്കാർ ആക്രമിച്ചു.ഡോക്ടറുടെ പരാതിയിൽ സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു കേസെടുത്തു.

ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി സമീന(29), സെക്യൂരിറ്റി ജീവനക്കാരന്‍ ചെറുകുന്നിലെ ടി.ദാസന്‍(70) എന്നിവരാണ് അറസ്റ്റിലായത്.മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസ്. ഇന്ന് രാവിലെ പത്തോടെയാണ് കേസിനാസ്പദമായ സംഭവം.

 

കണ്ണൂരിലേക്ക് ടൂര്‍ പോകുന്നതിനിടെ പിലാത്തറ കെ.എസ്.ടി.പി റോഡിലുള്ള കെ.സി.റസ്‌റ്റോറന്റില്‍ ഇന്ന് രാവിലെ 10.00 മണിയോടെ ഭക്ഷണം കഴിക്കാന്‍ കയറിയ കാസര്‍ഗോഡ് ബന്തടുക്ക പി.എച്ച്‌.സി യിലെ മെഡിക്കല്‍ ഓഫീസറായ ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തി ഹീനമായ വാഷ്‌റൂമും ടോയ്‌ലറ്റിനുള്ളില്‍ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചത് കണ്ടത്.

 

 

ഡോ.സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു.ഇത് കണ്ട് പ്രകോപിതരായ സെക്യൂരിറ്റി ദാസന്‍, ഉടമ മുഹമ്മദ്. സഹോദരി സമീന എന്നിവര്‍ ചേര്‍ന്ന് ഡോക്ടറെ മര്‍ദ്ദിക്കുകയും ഫോൺ പിടിച്ചു വയ്ക്കുകയും ചെയ്യുകയായിരുന്നു.കൂടാതെ ആരെയും ഇവിടെനിന്ന് പോകാന്‍ വിടില്ലെന്ന് പറഞ്ഞ് ഭീഷണിമുഴക്കുകയും ചെയ്തു. ഇതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പരിയാരം എസ്.എച്ച്‌.ഒ കെ.വി.ബാബുവും എസ്.ഐ രൂപ മധുസൂതനനും ചേര്‍ന്നാണ് മൂവരേയും കസ്റ്റഡിയിലെടുത്തത്.

Back to top button
error: