NEWS

പാലാരിവട്ടം പാലം ജനങ്ങൾക്ക് യാത്രചെയ്യാന്‍ പാകത്തില്‍ നിര്‍മ്മിച്ചുകൊടുത്തത് പിണറായി വിജയൻ:കെ വി തോമസ്

തൃക്കാക്കര: പാലാരിവട്ടം പാലം ജനങ്ങൾക്ക് യാത്രചെയ്യാന്‍ പാകത്തില്‍ നിര്‍മ്മിച്ചുകൊടുത്തത് പിണറായി വിജയനാണെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്.മണ്ഡലത്തിലെ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെവി തോമസിന്റെ വാക്കുകള്‍:

ഇങ്ങോട്ട് കടന്നുവന്നത് ശ്വാസം മുട്ടിയാണ്. വീട്ടില്‍ നിന്നും വൈറ്റില- കുണ്ടന്നൂര്‍ വഴിയാണ് വന്നത്. വലിയ ട്രാഫിക്കായിരുന്നു. കേരളത്തിന്റെ വികസനത്തിനും ഗതാഗത പ്രശ്‌നപരിഹാരത്തിന് എല്ലാ തരത്തിലുള്ള അതിവേഗ യാത്രാ സംവിധാനവും കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രതിസന്ധികളെ നേരിട്ടുകൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകന്മാര്‍ക്ക് മാത്രമേ കഴിയൂ. അത് പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ളൊരു മുഖ്യമന്ത്രിയുണ്ടെന്ന് സ്റ്റാലിന്റെ മുന്നില്‍വെച്ച്‌ പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയുമോ. എന്റെ അനുഭവമാണത്.

ഡല്‍ഹിയില്‍ എത്തുന്ന കേരള മുഖ്യമന്ത്രിമാരോട് എന്തായി ഗെയില്‍ എന്ന് പ്രധാനമന്ത്രി ചോദിച്ചുകൊണ്ടിരുന്നു. എല്ലാവരും കൈമലര്‍ത്തിക്കൊണ്ടിരുന്നു.ആ ഘട്ടത്തിലാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തുന്നത്. ഗെയില്‍ നടപ്പിലാക്കുമെന്ന് നരേന്ദ്രമോദിക്ക് ഉറപ്പ് നല്‍കി. അദ്ദേഹം അത് നടപ്പിലാക്കി.

പിടി തോമസ് എന്റെ അടുത്ത സുഹൃത്താണ്. ഇന്ന് പിടിയില്ല. പിടിയെ സ്‌നേഹിക്കുന്ന ആളുകള്‍, പിടിയുടെ സ്മരണകാക്കുന്ന ആളുകള്‍ പിടി പറഞ്ഞത് മറന്നുപോയോ. അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ, അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ. പിടി പറഞ്ഞ കാര്യങ്ങള്‍ നാം ഓര്‍മ്മിക്കേണ്ടേ. പിണറായിയുടെ കാലത്ത് എന്ത് വികസനമാണ് ഉണ്ടായതെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് മറവിയുടെ അസുഖമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പാലാരിവട്ടം പാലം ജനങ്ങള്‍ യാത്രചെയ്യാന്‍ പാകത്തില്‍ നിര്‍മ്മിച്ചുകൊടുത്തത് പിണറായി വിജയനാണ്.

 

 

കെ റെയില്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു.പിണറായി ആണോ കൊണ്ടുവരുന്നത് അത് എതിര്‍ക്കം എന്നായിരുന്നു നിലപാട്. ആ സമീപനം കേരളത്തില്‍ ശരിയല്ല. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. കരുണാകരന്റെ കാലത്ത് തുടങ്ങിയതാണ്. പ്രതികൂല സാഹചര്യത്തില്‍, ബുദ്ധുമുട്ടുള്ള സാഹചര്യത്തില്‍ രാഷ്ട്രീയം വേണ്ടെ എന്ന് ആന്റണി പ്രളയകാലത്ത് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഹെലികോപ്റ്ററില്‍ ഒരുമിച്ച്‌ യാത്ര ചെയ്യുന്നതിനെക്കുറിച്ച്‌ തന്നോട് പറഞ്ഞു. ആ എകെ ആന്റണിയോട് ഞാന്‍ പറയുന്നു, കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപദേശം നിങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് കൊടുക്കണം. ഞാന്‍ ഇവിടെ വരുന്നത് കോണ്‍ഗ്രസുകാരനായിട്ടാണ്. കോണ്‍ഗ്രസ് എന്നുപറയുന്നത് അഞ്ച് രൂപ മെമ്ബര്‍ഷിപ്പ് മാത്രമല്ല. അതൊരു വികാരമാണ്. കോണ്‍ഗ്രസിന്റെ വികാരം ഉള്‍ക്കൊണ്ടാണ് താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത്.എന്ത് പറ്റി കോണ്‍ഗ്രസിനും യുഡിഎഫിനും എന്നാണ് എന്റെ ചോദ്യം.

Back to top button
error: