NEWSWorld

യാത്രക്കാർ വിഷമവൃത്തത്തിൽ, ദുബായ് വിമാനത്താവളം നാളെ മുതൽ 45 ദിവസം ഭാഗികമായി അടയ്ക്കും

ൺവേ നവീകരണത്തിന് ദുബായ് രാജ്യാന്തര വിമാനത്താവളം നാളെ (തിങ്കൾ) മുതൽ 45 ദിവസം ഭാഗികമായി അടയ്ക്കും. പല സർവീസുകളും ജബൽഅലി അൽ മക്തൂം വിമാനത്താവളത്തിലേക്ക് (ദുബായ് വേൾഡ് സെൻട്രൽ-ഡി.ഡബ്ല്യു.സി) മാറും. സർവീസ് പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

ഏതാനും സർവീസുകൾ ഷാർജയിലേക്കും മാറുന്നുണ്ട്. ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്നതിനാൽ യാത്രക്കാർ വിമാനത്താവളം, ടെർമിനൽ എന്നിവ ഏതാണെന്ന് അതത് വിമാന കമ്പനികളുടെ ഓഫിസുകളിൽ വിളിച്ച് ഉറപ്പുവരുത്തണം. എമിറേറ്റ്സ് സർവീസുകൾ ഡിഎക്സ്ബിയിലെ ടെർമിനൽ 3ൽ തുടരുമെന്നാണ് ഇതുവരെയുള്ള വിവരം.

കാർഗോ വിമാനങ്ങളിൽ ചിലത് ഡി.ഡബ്ല്യു.സിയിലേക്കു മാറും. കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലക്നൗ, അഹമ്മദാബാദ് ഉൾപ്പെടെയുള്ള സർവീസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറുമെന്ന് ഫ്ലൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം വിമാനത്താവളം (ഡി.ഡബ്ല്യു.സി) എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കഴിഞ്ഞദിവസം അറിയിച്ചിരുന്നെങ്കിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

സർവീസുകൾ വീണ്ടും പുനഃക്രമീകരിക്കുമെന്നും വിശദ സമയക്രമം 2 ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും എയർഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. ഇൻഡിഗോ സർവീസുകളിലും മാറ്റമുണ്ടാകും.

റണ്‍വേ നവീകരണത്തിന് ദുബായ് രാജ്യാന്തര വിമാനത്താവളം 45 ദിവസം ഭാഗികമായി അടയ്ക്കുന്നതിനാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എന്നിവ കേരളത്തിലേയ്ക്കുള്ള സര്‍വീസ് മാറ്റം പ്രഖ്യാപിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തിവരുന്ന വിമാനങ്ങളെല്ലാം അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, ഷാര്‍ജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്ന് എയര്‍ ഇന്ത്യ- എയര്‍ ഇന്ത്യ എക്‌സ്പ്രസ് മിഡിലീസ്റ്റ്-ആഫ്രിക്ക റീജിയണല്‍ മാനേജര്‍ പി.പി സിങ് പറഞ്ഞു.

എന്നാൽ, കേരളത്തിലെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങൾ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടില്ല. ചെന്നൈ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങളാണ് ഷാർജ വിമാനത്താവളം വഴി സർവീസ് നടത്തുക.

നിലവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് (ഡി.എക്സ്.ബി) സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ വിമാനങ്ങൾ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തും. ഇവിടെ നിന്ന് പ്രവർത്തിക്കുന്ന എല്ലാ എയർ ഇന്ത്യ വിമാനങ്ങളിലും 10 കിലോ അധിക സൗജന്യ ബാഗേജ് കൊണ്ടുപോകാം. എഎ 1884 ൽ അധിക സൗജന്യ ബാഗേജ് അഞ്ചു കിലോ ആയിരിക്കും.

Back to top button
error: