IndiaNEWS

പണപ്പെരുപ്പം കുതിക്കുന്നു; റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ

റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് പ്രസ്താവന പുറത്തിറക്കിയത്. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് 4.40 ശതമാനമായാണ് ഉയര്‍ത്തിയത്. ആര്‍ബിഐയുടെ റിപ്പോ നിരക്ക് 2020 മെയ് മുതല്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതുവരെ 4 ശതമാനമായിരുന്നു റിപ്പോ നിരക്ക്. പണപ്പെരുപ്പം കുതിക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് കൂട്ടിയേക്കുമെന്ന് അഭ്യൂഹം പല കുറി ഉയര്‍ന്നിരുന്നുവെങ്കിലും ധനനയ അവലോകന യോഗങ്ങള്‍ ഇതു വരെ പിടിച്ച് നില്‍ക്കുകയായിരുന്നു. ഇന്ന് അപ്രതീക്ഷിത നീക്കത്തിലാണ് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റിലേക്ക് ഉയര്‍ത്തിയത്. ഇതിനായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. കൂടിയ നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരും.

സിആര്‍ആര്‍ നിരിക്കിലും അര ശതമാനം വര്‍ധനയുണ്ട്. മേയ് 21 ന് പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്ക് 4.5 ശതമാനമാണ്. ഇതോടെ വായ്പാ പലിശ ഉയരും. പണപ്പെരുപ്പ നിരക്ക് ആര്‍ബി ഐയുടെ സഹന പരിധിയും കടന്ന് കുതിക്കുകയാണ്. 6.95 ശതമാനം ആണ് നിലവിലെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക്. യുക്രെയ്ന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ആഭ്യന്തര, ആഗോള പ്രശ്‌നങ്ങളും സമ്പദ് വ്യവ്സ്ഥയ്ക്ക് ഭീഷണിയായി തുടരുന്നു. കോവിഡ് പിന്‍മാറിയതോടെ സമസ്ത മേഖലയും സാവധാനം കരകയറി വരികയുമാണ്. പണപ്പെരുപ്പമെന്ന ഒറ്റ ഘടകം പരിഗണിച്ച് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയാല്‍ അത് സമ്പദ് വ്യവ്‌സഥയുടെ വളര്‍ച്ചാ നിരിക്കിനെ സ്വാധീനിച്ചേക്കാം എന്ന വിലയിരുത്തലിലായിരുന്നു സമിതി ഇതുവരെ.

നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനവുമാണ്. കഴിഞ്ഞ 20 മാസമായി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ കുറച്ചത്. കോവിഡിനു മുമ്പേ തുടങ്ങിയ സാമ്പത്തിക തളര്‍ച്ച പരിഹരിക്കാന്‍ തുടര്‍ച്ചയായി കുറച്ചാണ് റിപ്പോ 4 ശതാനത്തില്‍ എത്തിച്ചത്. 2001 ഏപ്രില്‍ മാസത്തിലാണ് മുമ്പ് ഇതേ നിരക്കില്‍ റിപ്പോ എത്തിയത്. ഇതോടെ പലിശ നിരക്ക് രണ്ട് പതിറ്റാണ്ട് മുമ്പത്തെ താഴ്ചയിലേക്ക് പോയിരുന്നു. നിലവില്‍ ഭവന വായ്പയടക്കമുള്ളവയുടെ പലിശ നിരക്ക് തുടങ്ങുന്നത് 6.5 ശതമാനത്തിലാണ്. ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. ബാങ്കുകളില്‍ നിന്ന് ആര്‍ ബി ഐ വാങ്ങുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ.

Back to top button
error: