NEWS

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ആൾ മരിച്ചു; നാടോടി സ്ത്രീ അറസ്റ്റിൽ

തൊടുപുഴ: ടൗൺ ഹാളിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാലിനു പരുക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ആൾ മരിച്ചു. ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൽ സലാം (അമ്പി-52) ആണ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് ടൗണിൽ അലഞ്ഞു നടക്കുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടയാളാണു സലാമെന്നു പൊലീസ് പറഞ്ഞു.
നഗരത്തിൽ അലഞ്ഞു തിരിയുന്ന സ്ത്രീയുമായി മദ്യം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.ഇവർ മുൻപും പലരെയും സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചിട്ടുമുണ്ട്.അതേസമയം ഇവരാണോ സലാമിനെ ഉപദ്രവിച്ചതെന്ന കാര്യത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ പരുക്കേറ്റ നിലയിൽ കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിച്ചത്.പൊലീസെത്തി ഓട്ടോയിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഷെരീഫയാണ് അബ്ദുൽ സലാമിന്റെ ഭാര്യ. മക്കൾ: മുബീന, മിഥിലാജ്.

Back to top button
error: