IndiaNEWS

അടിച്ചു ഫിറ്റായ വരന്‍ മണ്ഡപത്തിലെത്താന്‍ വൈകി, വധു മറ്റൊരാളെ വിവാഹം ചെയ്തു!

വൈകിട്ട് നാലു മണിക്കായിരുന്നു ആ വിവാഹ മുഹൂര്‍ത്തം. വധുവും കൂട്ടരും ക്ഷണിക്കപ്പെട്ട അതിഥികളുമെല്ലാം സമയത്തിന് എത്തിയിട്ടും വരന്‍ എത്തിയത് നാലു മണിക്കൂര്‍ വൈകി രാത്രി എട്ടു മണിക്കാണ്. അതാവട്ടെ അടിച്ചു ഫിറ്റായി നാലു കാലിലും. തീര്‍ന്നില്ല, മദ്യലഹരിയില്‍ അയാള്‍ വധുവിന്റെ വീട്ടുകാരോട് വഴക്കിടുകയും ചെയ്തു.

അതോടെ വധുവിന്റെ അച്ഛന്‍ ഒരു തീരുമാനം എടുത്തു, ഇയാള്‍ക്ക് മകളെ കെട്ടിക്കുന്നില്ല. തുടര്‍ന്ന്, അതിഥികള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ബന്ധുവുമായി സംസാരിച്ച ശേഷം അദ്ദേഹം പുതിയ ഒരു തീരുമാനം എടുത്തു. മകള്‍ ഒരു ബന്ധുവിനെ കല്യാണം കഴിക്കും. അങ്ങനെ അടിച്ചുഫിറ്റായി വന്ന വരന്റെയും കൂട്ടുകാരുടെയും സാന്നിധ്യത്തില്‍, വധു തന്റെ ബന്ധുവിനെ വിവാഹം ചെയ്തു.

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ഏപ്രില്‍ 22-നായിരുന്നു ഇവിടെയുള്ള ഒരു യുവതിയുടെയും സമീപ ഗ്രാമത്തിലുള്ള യുവാവിന്റെയും വിവാഹം നിശ്ചയിച്ചത്. തുടര്‍ന്ന് വധുവും കൂട്ടരും വരനെയും കാത്തിരുന്നു. മുഹൂര്‍ത്തമായ നാലു മണിക്ക് വരന്‍ എത്തിയില്ല. ഒടുവില്‍, ഒന്നും രണ്ടുമല്ല നാലു മണിക്കൂറുകള്‍ കഴിഞ്ഞു മദ്യലഹരിയില്‍ വേച്ചുവേച്ച് വരന്‍ കല്യാണ മണ്ഡപത്തില്‍ എത്തി. വൈകി വന്ന കാര്യം ചോദിച്ചപ്പോള്‍ ഇയാള്‍ വധുവിന്റെ വീട്ടുകാരോട് തട്ടിക്കയറി. തുടര്‍ന്നാണ് പിതാവ് അറ്റകൈ പ്രയോഗം നടത്തിയത്.

വരനെ സാക്ഷി നിര്‍ത്തി കൊണ്ട് തന്നെ വധുവിന്റെ പിതാവ് അവിടെ കൂടിയിരുന്ന ഒരു ബന്ധുവുമായി വിവാഹ കാര്യം സംസാരിച്ചു. പറഞ്ഞ ദിവസം തന്നെ വിവാഹം നടത്താന്‍ അയാള്‍ സമ്മതിച്ചതോടെ കാര്യങ്ങളില്‍ തീരുമാനമായി. മദ്യപിച്ച് ബോധമില്ലാതായ ആളെ കെട്ടുന്നതിനു പകരം ബന്ധുവിനെ കെട്ടാന്‍ വധുവും സമ്മതിച്ചതോടെ അതേ മണ്ഡപത്തില്‍ വെച്ച് വിവാഹം നടന്നു.

വിവാഹ മുഹൂര്‍ത്തത്തിന്റെ വേളയിലും അതു കഴിഞ്ഞും വരനും കൂട്ടുകാരും കുടിച്ച് മദോന്‍മത്തരായി വഴിയില്‍ നൃത്തം ചെയ്യുകയായിരുന്നുവെന്ന് വധുവിന്റെ അമ്മ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ബന്ധുവുമായുള്ള വിവാഹം നിശ്ചയിച്ച് നടത്തിയതെന്നും അവര്‍ പറഞ്ഞു.

Back to top button
error: