Kerala

ദേശീയ പണിമുടക്ക്: രണ്ടാം ദിവസവും സ്തംഭനം തന്നെ; സര്‍ക്കാര്‍ ഓഫീസുകളിലും ആളില്ല

തിരുവനന്തപുരം: ദേശീയ പണിമുടക്ക് കേരളത്തില്‍ രണ്ടാം ദിവസവും ശക്തമായി തുടരുന്നു. പൊതുഗതാഗതം സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരത്ത് കടകള്‍ തുറന്നില്ല. എറണാകുളത്തും കോഴിക്കോടും തുറന്ന കടകള്‍ അടപ്പിച്ചു. മലപ്പുറം എടവണ്ണപ്പാറയിലും തുറന്ന കടകള്‍ അടപ്പിച്ചു. ഇന്നലത്തെ അപേക്ഷിച്ച് കൂടുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും തടഞ്ഞു. വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ തൊഴിലാളികളെ തടഞ്ഞു.

ഡയസ്‌നോണ്‍ പ്രഖ്യാപനം സര്‍വ്വീസ് സംഘടനകള്‍ നേരത്തേ തള്ളിയിരുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ അവധിയില്ലെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എന്‍ജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്.

കെഎസ്ആടിസി ഇന്നും സര്‍വ്വീസ് നടത്തുന്നില്ല. തിരുവനന്തപുരം ഉള്ളൂരില്‍ പൊലീസ് സംരക്ഷണത്തില്‍ തുറന്ന പെട്രോള്‍ പമ്പ് സിഐടിയു അടപ്പിച്ചു. തിരുവനന്തപുരം ലുലുമാളില്‍ ജീവനക്കാരെ തടഞ്ഞു. എന്നാല്‍ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു. കൊച്ചി ലുലുമാളും രാവിലെ തുറന്നില്ല. എറണാകുളം കളക്ട്രേറ്റ് വിജനമാണ്. വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. ഓഫീസുകള്‍ അടഞ്ഞു കിടക്കുന്നു. പത്തനംതിട്ട കളക്ട്രേടില്‍ ജീവനക്കാര്‍ ഇല്ല. ഇന്‍ഫര്‍മേഷന്‍ ഓഫീസും ഡിഎംഒ ഓഫീസും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ഇരുചക്ര യാത്രക്കാരനെ സമരാനുകൂലികള്‍ തടഞ്ഞതിനെ തുടന്ന് തിരുവനന്തപുരം പേട്ടയില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട് സമരക്കാരെ മാറ്റി. കോഴിക്കോട് രാമനാട്ടുകരയില്‍ തുറന്ന കട അടപ്പിച്ചതിനെതിരെ വ്യാപാരികള്‍ പ്രതിഷേധം നടത്തി. കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ സ്വകാര്യ ബസ് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. യാത്രക്കാരെ ഇറക്കി വിട്ടു. അതേസമയം കലക്ട്രേറ്റിലേക്ക് പോവുകയായിരുന്ന എന്‍ജിഒ യൂണിയന്‍ അംഗങ്ങള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാര്‍ കടത്തിവിടുകയും ചെയ്തു.

 

Back to top button
error: