World

യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചു, കിഴക്കന്‍ യുക്രെയ്‌നില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: റഷ്യ; ശക്തമായ തിരിച്ചടി നല്‍കാനായെന്ന് സെലന്‍സ്‌കി

മോസ്‌കോ: യുക്രെയ്ന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. കിഴക്കന്‍ യുക്രെയ്‌നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്‌ന്റെ സൈനിക ശേഷി കാര്യമായി കുറയ്ക്കാനായെന്നാണ് അവകാശവാദം. യുക്രെയ്ന്‍ വ്യോമസേനയേയും വ്യോമപ്രതിരോധ സേനയെയും തകര്‍ത്തുവെന്നും നാവിക സേനയെ ഇല്ലാതാക്കിയെന്നുമാണ് റഷ്യന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. എന്നാല്‍ റഷ്യന്‍ സേനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാനായെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അവകാശപ്പെടുന്നു. റഷ്യയുടെ യുദ്ധ തന്ത്രം പാളിയെന്നാണ് നാറ്റോയുടേയും പാശ്ചാത്യ രാജ്യങ്ങളുടെ അവകാശവാദം.

ലുഹാന്‍സ്‌ക് ഡോണ്‍ബാസ് പ്രദേശത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണമാണ് റഷ്യന്‍ ലക്ഷ്യം ലുഹാന്‍ ഒബ്ലാസ്റ്റിന്റെ 93 ശതമാനം പ്രദേശവും ഇപ്പോള്‍ റഷ്യന്‍ പിന്തുണയുള്ള യുക്രെയ്ന്‍ വിമതരുടെ നിയന്ത്രണത്തിലാണ്. ഡോണ്‍ബാസ്‌കിന്റെ 54 ശതമാനം പ്രദേശവും ഇവര്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. മരിയുപോളിനായുള്ള യുദ്ധം തുടരുകയാണ്. ക്രിമിയയില്‍ നിന്ന് ഡോണ്‍ബാസ്‌ക് ലുഹാന്‍സ്‌ക് പ്രദേശങ്ങള്‍ വരെയുള്ള കരപ്രദേശവും അസോവ് കടലും പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കുകയാണ് റഷ്യന്‍ ലക്ഷ്യം. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും പരമാവധി നാശം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും റഷ്യ ആവര്‍ത്തിച്ചു.

യുക്രെയ്‌നിലെ സൈനിക നടപടിയിലുണ്ടായ ആള്‍നാശത്തെക്കുറിച്ച് പുതിയ കണക്കുകളും റഷ്യ പുറത്ത് വിട്ടിട്ടുണ്ട്. 1,351 സൈനികര്‍ ഇത് വരെ കൊല്ലപ്പെട്ടുവെന്നും 3,825 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റഷ്യയുടെ ഔദ്യോഗിക കണക്ക്. റഷ്യന്‍ സേനയുടെ ഉപമേധാവി കേണല്‍ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയിയാണ് കണക്ക് പുറത്ത് വിട്ടത്. യുക്രെയ്ന്‍ അവകാശപ്പെടുന്ന റഷ്യന്‍ ആള്‍നാശത്തേക്കാള്‍ വളരെ കുറവാണ് ഈ കണക്ക്. പതിനാറായിരത്തിലധികം റഷ്യന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു യുക്രെയ്ന്‍ അവകാശവാദം. യുദ്ധത്തിലുണ്ടായ ആള്‍ നാശം റഷ്യ ഒളിച്ചുവയ്ക്കുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം.

 

 

Back to top button
error: