KeralaNEWS

കാൽ നൂറ്റാണ്ടു കൊണ്ട് കേരളത്തെ സ്വർഗമാക്കുമെന്ന് ധനമന്ത്രി, സിൽവർലൈൻ ഭൂമി ഏറ്റെടുക്കാൻ 2000 കോടി, കെഎസ്ആർടിസിയുടെ നവീകരണത്തിന് 1000 കോടി . സർവകലാശാലകൾക്ക് 200 കോടി തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി, പുതിയ ഐ.ടി പാർക്കുകൾ…

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുന്നു. 25 വർഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

സംസ്ഥാന ബജറ്റ് അവതരണത്തിനിടയിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.
കണ്ണൂരും കൊല്ലത്തും പുതിയ ഐ.ടി പാർക്കുകൾ സ്ഥാപിക്കും.

‘ആഗോള വക്തരണത്തിന് ബദലായി പുതിയ കേരള മോഡൽ നയങ്ങൾ വളർത്താനാണ് ഞങ്ങളുടെ ശ്രമം. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 2022-23 വർഷത്തിൽ കേരളം നേരിടേണ്ടി ദുരന്തസമാനമായ സാഹചര്യമായി വിലകയറ്റം മാറുകയാണ്. വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും 2000 കോടി രൂപ ബജറ്റിൽ വകയിരുത്തുന്നു.

ഈ സർക്കാർ ഒരു ദീർഘകാല ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. അടുത്ത 25 വർഷംകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത മധ്യവരുമാന രാഷ്ട്രങ്ങൾ സമാനമായി ഉയർത്താൻ കഴിയണം എന്നതാണ് ലക്ഷ്യം. കേരളത്തെ സംബന്ധിച്ച് ഇത് അസാധ്യമായ ഒന്നല്ല. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് നാടാണ് കേരളം. വികസിത രാജ്യങ്ങളോട് പോലും കിടപിടിക്കുന്ന മനുഷ്യവിഭവശേഷിയും നമുക്കുണ്ട്.
ഇതിനോപ്പം അറിവിന്റെ അനന്തസാധ്യതകൾ ഉപയോഗിക്കാൻ കഴിഞ്ഞാൽ ലക്ഷ്യമിട്ട നേട്ടം ഉദ്ദേശിച്ചതിലും നേരത്തെ പൂർത്തീകരിക്കാനാകും. ഇതിലേക്കുള്ള ഒരു പുതിയ വികസന കാഴ്ചപാടാണ് ബജറ്റിലൂടെ പ്രഖ്യാപിക്കുന്നത്’ ബാലഗോപാൽ പറഞ്ഞു.

അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി പറഞ്ഞു. ഇത് നികുതി വരുമാനത്തിലും സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കും. ആഭ്യന്തര നികുതി വരുമാനം വർധിച്ചെന്നും അദ്ദേഹം അറിയിച്ചു.

വിലക്കയറ്റം നേരിടാൻ 2000 കോടി രൂപയും ആഗോള സാമ്പത്തിക സെമിനാറിന് 2 കോടി രൂപയും അനുവദിച്ചു. സിൽവർലൈൻ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും കെഎസ്ആർടിസിയുടെ നവീകരണത്തിന് 1000 കോടി രൂപയും നീക്കിവച്ചു. സർവകലാശാലകൾക്ക് മൊത്തത്തില്‍ 200 കോടിരൂപയും തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കിൽ പാർക്കുകൾക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു.
ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ  നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. നെൽകൃഷി വികസനത്തിന് 76 കോടി രൂപ നീക്കിവച്ചു.

Back to top button
error: