NEWSWorld

മാനുഷിക ഇടനാഴി ഒരുക്കാന്‍ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

യുദ്ധം മനുഷ്യ ജീവനുകളെ കവർന്നെടുക്കുന്നത് വഴി എന്ത് ഗുണമാണ്  യുദ്ധം ചെയ്യുന്ന ഭരണകൂടങ്ങൾക്ക് കിട്ടുക എന്ന ചോദ്യം ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ ചോദിക്കുകയാണ്.

 

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും യുദ്ധം ഒഴിവാകാത്ത സാഹചര്യമാണ് നിലവിൽ.മാനുഷിക ഇടനാഴി ഒരുക്കാന്‍ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യന്‍ സമയം 12.30 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. കീവ്, ചെര്‍ണിവ്, സുമി, ഖാര്‍കിവ്, മരിയുപോള്‍ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിര്‍ത്തല്‍.

 

അതിനിടെ, സുമിയില്‍ നിന്ന് ഒഴിപ്പിച്ച മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ഇന്ന് പടിഞ്ഞാറന്‍ യുക്രൈനിലെത്തിക്കും. പോള്‍ട്ടാവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ലിവിവില്‍ എത്തിക്കുന്ന 694 വിദ്യാര്‍ത്ഥികളെയും യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയിലെത്തിക്കാനാണ് ശ്രമം. പോളണ്ടില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി.

 

ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. അതേസമയം, ഇതുവരെ 3097 മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചെന്ന് കേരള ഹൗസ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചത്. ഡല്‍ഹി വിമാനത്താവളം വഴി മാത്രം 2633 മലയാളികള്‍ക്ക് യാത്ര സൗകര്യമൊരുക്കി. രാജ്യത്ത് അധികം വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 15 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയെന്നും കേരള ഹൗസ് അധികൃതര്‍ അറിയിച്ചു.

Back to top button
error: