CrimeNEWS

ഡി.ജി.പി അനില്‍കാന്തിന്‍റെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ കുടുങ്ങി

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ.

നൈജിരീയൻ സ്വദേശിയായ യുവാവിനെ ഡൽഹിയിലെ ഉത്തംനഗറിൽ നിന്നാണ് പിടികൂടിയത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.
സംസ്ഥാന പൊലീസ്‌ മേധാവിയുടെ വ്യാജ വാട്സ്ആപ് ഉപയോഗിച്ച്‌ കൊല്ലം സ്വദേശിനിയിൽ നിന്ന്‌ പണം തട്ടിയ കേസിലാണ് നൈജിരീയൻ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ലോട്ടറിയടിച്ചെന്ന്‌ വിശ്വസിപ്പിച്ചാണ്‌ അധ്യാപികയിൽനിന്ന്‌ 14 ലക്ഷം രൂപ തട്ടിയെടുത്തത്‌. നികുതിയടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവിയുടെ വ്യാജ വാട്സ്ആപ്പിൽനിന്ന്‌ അധ്യാപികക്ക് സന്ദേശം ലഭിച്ചു.

ഇതിനെതുടർന്നാണ്‌ ഇവർ പണം നൽകിയത്‌. അസം സ്വദേശിയുടെ പേരിലെടുത്ത കണക്ഷൻ മുഖേനയാണ് ഇത്തരത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് മനസ്സിലായതോടെ ഡൽഹി ലക്ഷ്‌മി നഗർ, ഉത്തംനഗർ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചായി അന്വേഷണം.

പ്രതികൾ വാട്സ്ആപ് സന്ദേശമയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികൾ ഡൽഹിയിലുണ്ടെന്ന സൂചന ലഭിച്ചത്‌. മൊബൈൽ ടവർ, കോൾ രജിസ്റ്റർ എന്നിവയെ പിന്തുടർന്നാണ്‌ സൈബർ പൊലീസ്‌ ഡിവൈ.എസ്‌.പി ശ്യാംലാലിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നത്‌.

Back to top button
error: