KeralaNEWS

കുള്ളൻ തെങ്ങുകൾ ആദായകരമല്ലെന്ന് പറയുന്നതിന് പിന്നിൽ

തെങ്ങു കയറാൻ ആളെ കിട്ടാനുള്ള ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ എങ്ങനെയെങ്കിലും കുറച്ച് കുള്ളൻ തെങ്ങുകൾ വാങ്ങി നടാം എന്നതാണ് നമ്മുടെ ചിന്ത.ശാസ്ത്രീയമായി പറഞ്ഞാൽ ചാവക്കാട് ഓറഞ്ച് ഡ്വാർഫ് (COD) അഥവാ ഗൗരീഗാത്രം, ചാവക്കാട് ഗ്രീൻ ഡ്വാർഫ് (CGD) അഥവാ പതിനെട്ടാം പട്ട എന്നിവയാണ് കേരളത്തിന്റെ തനതു കുള്ളൻ തെങ്ങുകൾ. കേരളത്തിന് ഏറ്റവും പറ്റിയ കുള്ളൻ തെങ്ങുകളും ഇവ തന്നെയാണ്.ഇവയെ കൂടാതെ ഗംഗാ ബോണ്ടം, മലേഷ്യൻ ഇനങ്ങളായ മലയൻ ഗ്രീൻ ഡ്വാർഫ് (MGD), മലയൻ ഓറഞ്ച് ഡ്വാർഫ് (MOD), മലയൻ യെല്ലോ ഡ്വാർഫ് (MYD), എന്നിവയും കുറിയ ഇനങ്ങളായി കണക്കാക്കപ്പെടുന്നു.
വിളവെടുക്കാനുള്ള എളുപ്പം,മധുരമുള്ള ഇളനീര്, കാണാനുള്ള ഭംഗി, സങ്കരയിനം തെങ്ങുകളുടെ ഉത്പാദനത്തിന് ഉപയോഗിക്കാം എന്നിവയാണ് കുള്ളൻ തെങ്ങുകളുടെ പ്രയോജനം.കുറിയ തെങ്ങുകൾക്ക് അനേകം ദോഷവശങ്ങളുണ്ട്.ഒരു നാണ്യവിള എന്ന രീതിയിൽ നോക്കുമ്പോൾ കുറിയ തെങ്ങുകൾ ഇളനീരിനും അലങ്കാരത്തിനും ബ്രീഡിങ്ങ് ആവശ്യങ്ങൾക്കും മാത്രം ഉപയോഗിക്കുന്നതാണ് അഭികാമ്യം.

രോഗകീടങ്ങളുടെ ആക്രമണത്തിന് ഏറ്റവും കൂടുതൽ വിധേയമാകുന്നത് കുള്ളൻ തെങ്ങുകളാണ്.മധുരമുള്ള മണ്ട ഭാഗം കീടങ്ങൾക്ക് ഏറെ ഇഷ്ടമാണ്.ഉയരക്കുറവായതിനാൽ പറന്നെത്താനും എളുപ്പം.അതിനാൽ തന്നെ കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമണം ഇവയിൽ അതിരൂക്ഷമാണ്. ഇതുമൂലം തെങ്ങുകൾ നട്ടുവളർത്തി കുലപ്പിക്കുന്നത് അതീവ ദുഷ്കരമാണ്.

കുളളൻ തെങ്ങിലെ നാളികേരം പൊതുവേ ചെറുതും ഗുണമേന്മ കുറഞ്ഞതുമാണ്.ഒന്നിടവിട്ട വർഷങ്ങളിൽ മാത്രമാണ് ഇവ കായ്ഫലം തരുന്നത്.നല്ല നാടൻ തെങ്ങുകൾ 60 വർഷത്തിന് മുകളിൽ എല്ലാ വർഷവും സ്ഥിരമായി വിളവു തരുമ്പോൾ കുള്ളൻ തെങ്ങുകൾ 20-25 വർഷം മാത്രമാണ് ഒന്നിടവിട്ട വർഷങ്ങളിൽ വിളവു തരുന്നത്.

നീര, കള്ള് എന്നിവയുടെ ഉൽപ്പാദനത്തിനും കുള്ളൻ തെങ്ങുകൾ ആദായകരമല്ല. ആരോഗ്യമുള്ള നാടൻ തെങ്ങുകളാണ് നീരക്കും കള്ളിനും ഏറ്റവും പറ്റിയ ഇനം.വീടിന് അലങ്കാരമായും മധുരമുള്ള കരിക്കിനും വേണ്ടി മാത്രം ഒന്നോ രണ്ടോ കുള്ളൻ തെങ്ങുകൾ വീട്ടിൽ നട്ടുവളർത്തുക.കേര കർഷകന് ഇന്ന് ആവശ്യം സ്ഥായിയായ വരുമാനം ലഭിക്കുന്ന തനതു നാടൻ ഇനങ്ങളാണ്.ഓരോ പ്രദേശത്തിനനും യോജിച്ച രോഗ പ്രതിരോധശേഷിയുള്ള തനിനാടൻ ഇനങ്ങളിൽനിന്നും മാതൃവൃക്ഷം തിരഞ്ഞെടുത്ത് അതിൽനിന്നും ഗുണമേന്മയുള്ള വിത്തുതേങ്ങ സംഭരിച്ച് പാകി, നല്ല തൈകൾ മാത്രം നടാൻ ഉപയോഗിക്കുക.

സംയോജിത വളപ്രയോഗം, സംയോജിത കീട നിയന്ത്രണം എന്നിവ അവലംബിച്ച് പരമാവധി ഉൽപ്പാദനം കൈവരിക്കാനാണ് കേര കർഷകൻ പരമാവധി ശ്രമിക്കേണ്ടത്.

Back to top button
error: