CrimeNEWS

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

ആക്രമണത്തിന് പിന്നില്‍ 18 പേരുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ 18 പേരുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ട ജിഷ്ണുവിനോടൊപ്പം വന്നവര്‍ തന്നെയാണ് ബോംബെറിഞ്ഞതെന്ന് പ്രാഥമിക കണ്ടെത്തല്‍. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് പതിച്ചത്. കൊലപാതകം, സ്‌ഫോടക വസ്തു കൈകാര്യം ചെയ്യല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തോട്ടടയില്‍ മനോരമ ഓഫീസിന് സമീപം ഞായറാഴ്ച ഉച്ചയോടെയായിരുന്നു വിവാഹസംഘത്തിന് നേരെ ബോംബേറുണ്ടായത്. എച്ചൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ജിഷ്ണു.സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.സമീപപ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രി വിവാഹ വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

 

 

Back to top button
error: