KeralaNEWS

പി.സി ജോര്‍ജ് സമൂഹത്തെ പിന്നോട്ട് നയിക്കുന്നവരുടെ പ്രതിനിധി, ഇത്തരക്കാരെ ഒറ്റപ്പെടുത്തണം; ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയുടെ സംവിധായകൻ ജിയോ ബേബി

"പി.സി ജോര്‍ജ് എന്ന് പറയുന്നത് ഭാഷയുടെ വൃത്തികേടിന്റെ അങ്ങേ അറ്റമാണ്. ഇത്തരം വൃത്തികേടുകള്‍ താങ്ങി നടക്കുന്നവര്‍ക്ക് ആശ്വാസവും സപ്പോര്‍ട്ടുമാണ് പി.സി ജോര്‍ജിനെ പോലെയുള്ളവര്‍. ഇതൊക്കെ കാണാനും കേള്‍ക്കാനുമൊക്കെയുള്ള ത്വര പൊതുസമൂഹത്തിനുണ്ടാകും...." മികച്ച ചിത്രത്തിനുള്ള അവാർഡുകൾ നേടിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സിനിമയുടെ സംവിധായകന്‍ ജിയോ ബേബി തുറന്നിടക്കുന്നു

നപക്ഷം നേതാവ് പി.സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ജിയോ ബേബി. സമൂഹത്തെ എല്ലാ രീതിയിലും പിന്നോട്ട് നയിക്കുന്ന ഇത്തരക്കാർക്ക് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇടംകൊടുക്കരുതെന്ന് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയുടെ സംവിധായകനായ ജിയോ ബേബി.

പി.സി ജോര്‍ജിനെപ്പോലെ സമൂഹത്തെ പിന്നോട്ടു നയിക്കുന്ന ധാരാളം പേർ സമൂഹത്തിന്റെ വിവിധ തുറകളിലുണ്ട്. അവര്‍ക്കെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ വലിയ പ്രാതിനിധ്യവുമുണ്ട്.

നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ, ട്രാന്‍സ്ജെന്‍ഡേഴ്സ് ഉൾപ്പെടുന്ന എല്‍.ജി.ബി.ടി.ക്യു വിഭാഗങ്ങളെ നിരന്തരം അവഹേളിക്കുന്ന ഒട്ടനവധി പ്രസ്താവനകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിനെയെല്ലാം മാറ്റി നിര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരു കണ്ണി മാത്രമാണ് പി.സി ജോര്‍ജെന്നും ജിയോ ബേബി പറഞ്ഞു.
ചാനല്‍ ചര്‍ച്ചകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും ലിംഗസമത്വത്തിനും എതിരാകരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മലയാളപ്പെണ്‍കൂട്ടം എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മുന്‍നിര ചാനലുകളിലെ എഡിറ്റര്‍ മാര്‍ക്ക് അയച്ച കത്തിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു ജിയോ ബേബി.

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.സി ജോര്‍ജിന്റെ പ്രസ്താവനേയേയും ജിയോ ബേബി വിമര്‍ശിച്ചു:
”ദിലീപിന്റെയോ ഫ്രാങ്കോയുടെയോ കേസില്‍ നമുക്ക് എവിടെ വേണമെങ്കിലും നില്‍ക്കാം. അതിന് ജനാധിപത്യപരമായ അവകാശമുണ്ട്. പക്ഷേ അപ്പോള്‍ പോലും ഒരാളെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യേണ്ടതില്ല…
പി.സി ജോര്‍ജ് പക്ഷേ ഇരയായ പെണ്‍കുട്ടിയെ അപമാനിക്കുകയാണ്. പി.സി ജോര്‍ജ് എന്ന് പറയുന്നത് ഭാഷയുടെ വൃത്തികേടിന്റെ അങ്ങേ അറ്റമാണ്. ഇത്തരം വൃത്തികേടുകള്‍ താങ്ങി നടക്കുന്നവര്‍ക്ക് ആശ്വാസവും സപ്പോര്‍ട്ടുമാണ് പി.സി ജോര്‍ജിനെ പോലെയുള്ളവര്‍. ഇതൊക്കെ കാണാനും കേള്‍ക്കാനുമൊക്കെയുള്ള ത്വര പൊതുസമൂഹത്തിനുണ്ടാകും. ദിലീപ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുതല്‍ റിപ്പോര്‍ട്ട് തുടങ്ങുകയാണ്.
ആ വിഷയത്തില്‍ നമുക്ക് അറിയേണ്ടത് കോടതി എന്ത് പറയുന്നു എന്ന് മാത്രമാണ്. നമ്മളെ കാണിച്ച് നമ്മളെ ശീലിപ്പിക്കുകയാണ്. മാധ്യമങ്ങള്‍ നോക്കുന്നത് റേറ്റിംഗും ബിസിനസുമായിരിക്കും. അതിന് അവര്‍ക്ക് പി.സി. ജോര്‍ജിനെ വേണ്ടിവരും…”
ജിയോ ബേബി പറഞ്ഞു.

Back to top button
error: