NEWS

കള്ളുഷാപ്പിനടുത്ത് വീട് വച്ച വീട്ടമ്മ സ്വകാര്യത ഹനിക്കുന്നു എന്ന പരാതിയുമായി ഹൈക്കോടതിയിൽ, അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

കള്ള് ഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചത് 1994ല്‍. 2005-ലാണ് ഷാപ്പിനടുത്ത് വീട്ടമ്മ സ്ഥലം വാങ്ങിയത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. വീണ്ടും കുറെ നാള്‍ കഴിഞ്ഞാണ് താമസം തുടങ്ങിയത്. ഇതിന് പിന്നാലെ കുടുംബത്തിന്റെ സ്വകാര്യത ഹനിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ കോടതിയെ സമീപിച്ചു

കൊച്ചി: കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടുവെച്ച ശേഷം സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന് വാദിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. വൈക്കം റേഞ്ച് പരിധിയിലുള്ള പ്രസ്തുത കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് പി.ബി സുരേഷ് കുമാറും ജസ്റ്റിസ് സി.എസ് സുധയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിലയിരുത്തല്‍.
1994ല്‍ പ്രവര്‍ത്തനം ആരംഭിച്ച കള്ളുഷാപ്പിന് സമീപം 2005-ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. തുടര്‍ന്ന് കുറെ നാള്‍ കഴിഞ്ഞാണ് താമസം തുടങ്ങിയത്. ഇതിന് പിന്നാലെ കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഷാപ്പ് മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

എന്നാല്‍ ഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് അനുയോജ്യമായ സ്ഥലം കിട്ടുന്നതുവരെ ലൈസെന്‍സിയ്ക്ക് അവിടെതന്നെ തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനെതിരെ വീട്ടമ്മ ഹൈക്കോടതിയെ സമര്‍പ്പിച്ചു. വീട്ടമ്മ നല്‍കിയ ഹര്‍ജിയില്‍ ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഷാപ്പ് ലൈസെന്‍സി നല്‍കിയ അപ്പീലിലാണ് ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നല്ലാതെ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടില്ലെന്ന് കോടതി കണക്കിലെടുത്തു. ഭരണഘടന പ്രകാരമുള്ള സ്വകാര്യത അവകാശം ലംഘിച്ചിട്ടുണ്ടോയെന്നാണ് കോടതി പരിശോധിച്ചത്. ബദൽ സ്ഥലം അറിയിക്കാൻ സർക്കാരിനും ഹർജിക്കാരിക്കും കഴിയാത്ത സാഹചര്യത്തിലാണ് കോടതി ഹർജി തീർപ്പാക്കിയത്.

Back to top button
error: