NEWS

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി

മഹാരാഷ്ട്ര സ്വദേശി, സ്വര്‍ണ വ്യാപാരിയായ രാഹുല്‍ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോയി കയ്യിലുണ്ടായ 65 ലക്ഷം രൂപ കൊള്ളയടിച്ചു എന്നാണ് കേസ്. ഈ കേസില്‍ ഒളിവില്‍ കഴിയുന്ന ആറ് പ്രതികള്‍ക്കായാണ് കാസര്‍കോട് പൊലീസ് ലൂക്കൗട്ട് നോട്ടീസിറക്കിയത്

കാസര്‍കോട്: മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ആറ് പ്രതികള്‍ക്കായി കാസര്‍കോട് പൊലീസ് ലൂക്കൗട്ട് നോട്ടീസിറക്കി. കണ്ണൂര്‍ ചിറക്കല്‍ പുതിയതെരു നടുക്കണ്ടി ഹൗസിലെ മുബാറക്ക് (27), കാസര്‍കോട് കുമ്പള ശാന്തിപ്പള്ളം ബദരിയ നഗറിലെ ഷഹീര്‍ എന്ന ഷെഹീര്‍ റസീം(34), വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ ഹൗസിലെ സുജിത്(26), വയനാട് പനമരം നടവയല്‍ കായകുന്ന് ജോബിഷ് ജോസഫ്(23), തൃശ്ശൂര്‍ കൊടശ്ശേരി     താഴൂര്‍ വടശ്ശേരി ഹൗസിലെ എഡ്‌വിന്‍ തോമസ്(24), ആലൂവ കറുകുറ്റി പടുവപ്പുറം ചക്കി ഹെറി ഹൗസിലെ ആന്റണി ലൂയിസ് എന്ന ആന്റപ്പന്‍ (28) എന്നിവര്‍ക്കെതിരെയാണ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2021 ഒക്ടോബര്‍ 22നാണ്. പഴയ സ്വര്‍ണാഭരണങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി രാഹുല്‍ മഹാദേവ് ജാവിറിനെ കര്‍ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് കാറില്‍ പോകുന്നതിനിടെ മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് വച്ച് വാഹനങ്ങളിലെത്തിയ സംഘം തടയുകയും തട്ടിക്കൊണ്ടുപോയി ഇയാളുടെ കയ്യിലുണ്ടായ 65 ലക്ഷം രൂപ കൊള്ളയടിക്കുകയും ചെയ്തു എന്നാണ് കേസ്. രണ്ട് ദിവസം കഴിഞ്ഞാണ് തട്ടികൊണ്ടുപോകലിന് വിധേയനായ രാഹുല്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് ഒരാഴ്ചയ്ക്കകം മൂന്ന് പ്രതികളെ അറസ്റ്റു ചെയ്തു. 32 ലക്ഷം രൂപയും പ്രതികള്‍ സഞ്ചരിച്ച മൂന്ന് വാഹനവും കണ്ടെടുത്തു. ഒളിവില്‍ കഴിയുന്ന ആറ് പ്രതികള്‍ക്കായി കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ക്കായി സൗകര്യമൊരുക്കിയ മൂന്ന്‌പേര്‍ കൂടി കേസിലുള്‍പ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥരായ കാസര്‍കോട് ഡിവൈ.എസ്.പി, പി ബാലകൃഷ്ണൻ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി അജിത് കുമാർ എന്നിവർ അറിയിച്ചു.

Back to top button
error: