NEWS

അധ്യാപകന്റെ പേര് എഴുതിവെച്ച ശേഷം പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു

അധ്യാപകൻ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. ഏപ്രിലിൽ സ്‌പെഷ്യൽ ക്ലാസിന്റെ പേരിൽ വിദ്യാർഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയും ഇയാൾ പീഡിപ്പിച്ചുവത്രേ. ഒടുവിൽ അധ്യാപകനായ മിഥുൻ ചന്ദ്രവർത്തിയുടെ പേര് എഴുതിവെച്ച ശേഷം 17കാരിയായ വിദ്യാർഥിനി ജീവനൊടുക്കി

കോയമ്പത്തൂർ: പ്ലസ് ടു വിദ്യാർഥിനി അധ്യാപകന്റെ പേര് എഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ മിഥുൻ ചന്ദ്രവർത്തിയുടെ പേര് എഴുതിവെച്ച ശേഷമാണ് 17 വയസുള്ള വിദ്യാർഥിനി തൂങ്ങി മരിച്ചത്.
പെൺകുട്ടിയെ പീഡിപ്പിച്ചതിന് അധ്യാപകനെ പോക്‌സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

അധ്യാപകൻ ഒന്നിലധികം തവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി. ഏപ്രിലിൽ സ്‌പെഷ്യൽ ക്ലാസിന്റെ പേരിൽ വിദ്യാർഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയും ഇയാൾ പീഡിപ്പിച്ചു എന്നാണ് വിവരം.
പെൺകുട്ടി സംഭവം സ്‌കൂൾ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. അതോടെ ഇയാളെ പുറത്താക്കുകയും പ്രിൻസിപ്പാളിനെ സ്ഥലം മാറ്റുകയും ചെയ്തു.

ആ സ്‌കൂളിൽ നിന്ന് ട്രാൻസ്ഫർ വാങ്ങി അടുത്തുള്ള സർക്കാർ സ്‌കൂളിൽ ചേർന്നു പെൺകുട്ടി. സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്ന പെൺകുട്ടിക്ക് പുതിയ സ്‌കൂൾ അധികൃതർ കൗൺസലിങ് നൽകി വരുകയായിരുന്നു. ഈ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീട്ടിൽ തനിച്ചായ പെൺകുട്ടി കൂട്ടുകാരിയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ഏഴ് മണിയോടെ കൂട്ടുകാരി തിരിച്ചു വിളിച്ചപ്പോൾ പ്രതികരണമില്ലായിരുന്നു. ഇതോടെ കൂട്ടുകാരി പെൺകുട്ടിയുടെ വീട്ടിലെത്തുകയും പിതാവിനെ വിവരം അറിയിക്കുകയും ചെയ്തു. ഇരുവരും ചേർന്നാണ് അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Back to top button
error: