NEWS

മോട്ടോര്‍ ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘങ്ങൾ വ്യാപകം, കൊല്ലത്തും തൃശൂരും അറസ്റ്റ്

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തു നിന്ന് പ്രതികളെ പിടികൂടിയത്. മോഷണമുതല്‍ വാങ്ങിയ ആക്രി വ്യാപാരി ദിലീപ്കുമാറും പിടിയിലായി. ഇതേ സമയം വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചുവിൽക്കുന്ന വാടാനാംകുറിശ്ശി സ്വദേശികളായ ചുള്ളിയിൽ ഉമ്മർ, മുഹമ്മദ് ഷാഫി, അബു താഹിർ, ഷിഹാബുദ്ദീൻ എന്നിവർ തൃശൂർ വടക്കാഞ്ചേരിയിൽ അറസ്റ്റിലായി

കൊല്ലം: മോട്ടോര്‍ ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോയി പൊളിച്ച് വിൽക്കുന്ന സംഘങ്ങൾ കേരളത്തിലുടനീളം വിലസുന്നു. കഴിഞ്ഞ ദിവസം കൊല്ലത്തും തൃശൂരും രണ്ട് സംഘങ്ങൾ പോലീസ് പിടിയിലായി. കൊല്ലം തൃക്കോവില്‍വട്ടം ആലൂംമ്മൂട്, മഠത്തില്‍വിള വീട്ടില്‍ അഭിഷേക് (20), നടുവിലക്കര മുഖത്തല ദീപു ഭവന്‍ വീട്ടില്‍ ദിലീപ്കുമാര്‍ (56) എന്നിവരാണ് കൊല്ലത്ത് പോലീസ് പിടിയിലായത്.

ചെറിയേല സ്വദേശിയായ ഷാനവാസിന്‍റെ മോട്ടോര്‍ സൈക്കിള്‍ ആണ് ഈയിടെ ഇവര്‍ മോഷ്ടിച്ചത്. കഴിഞ്ഞ 30 ന് പുലര്‍ച്ചെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ അഭിഷേകും ദിലീപ് കുമാറും ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയതിന് ശേഷം അടുത്ത ദിവസം ചെറിയേലയിൽ ആക്രി കച്ചവടം നടത്തുന്ന ദിലീപ് കുമാറിന് നല്‍കി.

2500 രൂപ നല്‍കി വാങ്ങിയ മോട്ടോര്‍ സൈക്കിള്‍ മൂവരും ചേര്‍ന്ന് ആക്രികടയുടെ പുറക് വശത്തെ ഒഴിഞ്ഞ സ്ഥലത്ത് വച്ച് പൊളിച്ച് കഷണങ്ങളാക്കി.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരു പ്രതികളെയും പോലീസ് പൊക്കിയത്. തുടര്‍ന്ന് ഇവരില്‍ നിന്നും മോഷണ മുതല്‍ വാങ്ങിയ ആക്രി വ്യാപാരി ദിലീപ്കുമാറും പിടിയിലായി.

നമ്പര്‍ പ്ലേറ്റ് ഒഴികെയുളള വാഹനത്തിന്‍റെ ഭാഗങ്ങള്‍ ആക്രികടയില്‍ ചാക്കില്‍ കെട്ടി വച്ച നിലയില്‍ പോലീസ് പിടിച്ചെടുത്തു. ഇവരെ കേന്ദ്രീകരിച്ച് വിശദമായ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

തൃശൂർ മുള്ളൂർക്കരയിൽ മോഷ്ടിച്ച ബൈക്ക് പാർട്‌സുകളാക്കി വിൽപ്പനയ്ക്ക് ശ്രമിച്ച നാലുപേർ അറസ്റ്റിൽ. ബൈക്ക് മോഷ്ടിച്ച കേസിൽ റിമാൻഡിലുള്ള വർക്‌ഷോപ്പ് ഉടമ വാടവരമ്പത്ത് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മോഷ്ടിച്ച വാഹനങ്ങൾ വാങ്ങുന്നവരെക്കുറിച്ച്‌ സൂചന ലഭിച്ചത്.

വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചുവിൽക്കുന്ന വാടാനാംകുറിശ്ശി സ്വദേശികളായ ചുള്ളിയിൽ ഉമ്മർ (45), പെരിങ്ങോട്ടുതൊടി മുഹമ്മദ് ഷാഫി (25), വരമംഗലത്ത് അബു താഹിർ (22), വരമംഗലത്ത് ഷിഹാബുദ്ദീൻ (23) എന്നിവരെയാണ് വടക്കാഞ്ചേരി സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ. മാധവൻകുട്ടി അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

Back to top button
error: