NEWS

മുട്ടിലിഴഞ്ഞെത്തിയ റംല, വഴിയും വീടുമായി മടങ്ങി

വയനാട് പനമരത്ത് നടന്ന സാന്ത്വന സ്പർശം അദാലത്തിലാണ് ഇരു കൈകളും കുത്തി മുട്ടിലിഴഞ്ഞ് 40കാരിയായ റംല എത്തിയത്. തന്റെ മുചക്രവാഹനം വീട്ടിലേക്ക് എത്തിക്കാൻ ഒരു കോൺക്രീറ്റ് വഴി വേണം എന്നതായിരുന്നു റംലയുടെ ആവശ്യം. ആകെയുള്ള 3 സെന്റിൽ ഉള്ളതാകട്ടെ താമസ യോഗ്യമല്ലാത്ത ഒരു ചെറിയ വീട്.

ഉറ്റവർ ആരുമില്ലാത്ത പാതി തളർന്ന ശരീരവുമായി തനിച്ചു കഴിയുന്ന റംലയ്ക്ക് കോൺക്രീറ്റ് വഴി മാത്രമല്ല വീടും അനുവദിച്ചു. ഒപ്പംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 5000 രൂപ ധനസഹായവും നൽകി. നിലവിലുള്ള 3 സെന്റ് വീട് വെക്കാൻ പര്യാപ്തമല്ലെങ്കിൽ മറ്റൊരു ഭൂമി കണ്ടെത്തി വീട് നിർമിച്ചു നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പിന് ഉത്തരവ് നൽകി.

റംലയ്ക്ക് ജന്മനാ അരയ്ക്കുതാഴെ സ്വാധീനമില്ല. അർബുദം ബാധിച്ച് മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിരുന്നു. ഭിന്നശേഷി പെൻഷൻ കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്.വീട്ടിലേക്കൊരു വഴി എന്ന ആവശ്യവുമായി എത്തിയ റംല വീട് കൂടി കിട്ടിയ സന്തോഷത്തിലാണ് മടങ്ങിയത്

Back to top button
error: