Lead NewsNEWS

വീണ്ടും അന്ധവിശ്വാസം കൊലപാതകമാകുമ്പോള്‍; ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവം പറഞ്ഞിട്ട്‌

ന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പെണ്‍മക്കളെ അന്ധവിശ്വാസത്തിന്റെ പേരില്‍ ബലികൊടുത്ത മാതാപിതാക്കളുടെ വാര്‍ത്ത മനുഷ്യമനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു . മക്കള്‍ വീണ്ടും പുനര്‍ജനിക്കുമെന്ന് പറഞ്ഞായിരുന്നു ആ കൊല. എന്നാല്‍ ഇപ്പോഴിതാ സമാന സംഭവം അരങ്ങേറിയിരിക്കുകയാണ് പാലക്കാട് ജില്ലയിലെ പുളക്കാട്.

ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ കൊലപാതകം അരങ്ങേറിയത്. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകനായ ആമിലിനെ ശുചിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊന്നത്. കൊന്ന ശേഷം ഇവര്‍ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഇപ്പോഴും ഞെട്ടിക്കുന്ന വസ്തുത പ്രതിയായ അമ്മയുടെ വാക്കുകളാണ്. ദൈവം പറഞ്ഞിട്ടാണ് താന്‍ ഈ കൃത്യം നടത്തിയത്. കുളിമുറിയില്‍ വെച്ച് കത്തികൊണ്ട് കഴുത്തറുത്തു കൊന്നു. ആ വാക്കുകളില്‍ ഒരു അമ്മയുടെ മാതൃത്വമോ സ്‌നേഹമോ അവര്‍ക്ക് കാണാനായില്ല. അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ഒരു സ്്ത്രീ. സംഭവത്തില്‍ ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെ നാല് മണിയോടെയാണ് ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലേക്ക് ഒരു ഫോണ്‍ കോള്‍ എത്തിയത്. താന്‍ മകനെ ബലി നല്‍കി എന്നായിരുന്നു ഷാഹിദ വിളിച്ചറിയിച്ചത്. ആ സമയം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം ഉടനെ പുളക്കാട്ടെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. കുളിമുറിയില്‍ കാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു ഷാഹിദ മകനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

അതേസമയം, ലോറി ഡ്രൈവറായ ഭര്‍ത്താവ് സുലൈമാനും രണ്ട് ആണ്‍മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. സംഭവം നടന്നത് ഇവര്‍ അറിഞ്ഞത് പോലീസ് എത്തിയ ശേഷം. സംഭവത്തിന്റ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

മൂന്നുമാസം ഗര്‍ഭിണിയായ ഷാഹിദ മദ്രസ അധ്യാപിക കൂടിയാണ്. എന്നാല്‍ ഇവര്‍ക്ക് പുറത്തറിയുന്നതായ യാതൊരു പ്രശ്‌നങ്ങളും ഉളളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. മക്കളോട് പൊതുവെ സ്‌നേഹത്തോടെ പെരുമാറാറുളള ഷാഹിദ ചെയ്ത ഈ ക്രൂരകൃത്യത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.

Back to top button
error: