Lead NewsNEWS

സമീര്‍ സിപിഎം രക്തദാഹത്തിന്റെ ഇര: മുല്ലപ്പള്ളി

സിപിഎമ്മിന്റെ രക്തദാഹത്തിന് ഇരയാണ് മലപ്പുറം പാണ്ടിക്കാട് ലീഗ് പ്രവര്‍ത്തകനായ ആര്യാടന്‍ വീട്ടില്‍ സമീറെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ അസഹിഷ്ണുതയാണ് സിപിഎമ്മിന്റെ മുഖമുദ്ര.കാപാലിക രാഷ്ട്രീയമാണ് സിപിഎം പിന്തുടരുന്നത്.എതിരാളികളെ കഠാരമുനയില്‍ അവസാനിപ്പിക്കുന്ന പ്രാകൃത രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തെ ചോരക്കളമാക്കിമാറ്റാനാണ് സിപിഎം വീണ്ടും ശ്രമിക്കുന്നത്.ഇത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്.സിപിഎമ്മുകാര്‍ പ്രതികളായ നിഷ്ഠൂരമായ നിരവധി കൊലപാതകങ്ങള്‍ക്ക് കേരളം സാക്ഷിയാണ്. കൊലക്കേസുകളില്‍ പ്രതികളാകുന്ന പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റെത്. കൊലപാതക രാഷ്ട്രീയത്തിന് തുടക്കം കുറിച്ച നേതാക്കളാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അധികാരത്തിന്റെ തണലില്‍ ഇവര്‍ നല്‍കുന്ന സംരക്ഷണമാണ് സിപിഎം പ്രവര്‍ത്തകരെ ഇത്തരം അരുംകൊല ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകം.ആയുധം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാകത്തെടുത്തോളം നിരവധി അമ്മമാര്‍ക്ക് ഇനിയും അവരുടെ മക്കളെ നഷ്ടപ്പെടേണ്ട സ്ഥിതിവരുമെന്നും അത് ഇനി അനുവദിച്ചുകൂടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ വധം,ഷുഹൈബ് വധം,പെരിയ ഇരട്ടക്കൊല എന്നിവ സമീപകാലത്ത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്. ഈ കേസിലെ പ്രതികള്‍ക്കെതിരെ ചെറുവില്‍ അനക്കാന്‍ പോലും മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറായില്ല.പകരം അവരെ സംരക്ഷിക്കാന്‍ കോടികളാണ് ചെലവാക്കുന്നത്. ലീഗ് പ്രവര്‍ത്തകനായ സമീറിന്റെ മരണത്തിന് ഉത്തരവാദികളെ എത്രയും പെട്ടന്ന് പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Back to top button
error: