
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കോവിഡ്-19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ജാഗ്രതയോടെ നേരിടണം. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും മുക്തമല്ല. പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിലാണ്. യു.കെ.യില്‍ കാണപ്പെട്ട ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ ആശങ്കയ്ക്കിടയില്‍ ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍വഴിയാണ് നടത്തിയത്.

പക്ഷെ പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും അടച്ചിടാന്‍ സാധിക്കില്ലല്ലോ. ജനുവരി ആദ്യവാരത്തോടെ സ്‌കൂള്‍, കോളേജുതല ക്ലാസുകള്‍ ആരംഭിക്കുകയാണ്. വിദ്യാര്‍ത്ഥികളാരും തന്നെ പേടിച്ച് സ്‌കൂളിലെത്താതിരിക്കരുത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ ഒരധ്യയന വര്‍ഷം വൈകിയെങ്കിലും നമുക്കാരംഭിക്കാം. പക്ഷെ എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നുമുതല്‍ ഭാഗികമായാണ് തുറക്കുന്നത്. 3118 ഹൈസ്‌കൂളുകളിലും 2077 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലുമായി 10, 12 ക്ലാസുകളില്‍ പഠിക്കുന്ന ഏഴ് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്കായാണ് ക്ലാസുകള്‍. ഹജര്‍ നിര്‍ബന്ധമല്ല. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്.