NEWS

ബാബ കാ ദാബയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ്; യൂട്യൂബര്‍ക്കെതിരെ കേസെടുത്തു

ല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബ കാ ദാബ എന്ന ഭക്ഷണശാലയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ ഗൗരവ് വാസനെതിരെ കേസെടുത്തു. കടയുടമയായ 80 കാരനായ കാന്താപ്രസാദും ഭാര്യയും നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് കേസെടുത്തത്.

തങ്ങള്‍ക്ക് സംഭാവനയെന്ന പേരില്‍ ഗൗരവ് വാസന്‍ ഓണ്‍ലൈനിലൂടെ ഫണ്ട് സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു കാന്തപ്രസാദിന്റെ പരാതി. തങ്ങളുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഗൗരവ് വാസന്‍ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും നല്‍കി സംഭാവന സ്വീകരിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

സാമ്പത്തിക ഇടപാടുകളുടെ ഒരു വിവരവും ഗൗരവ് വാസവന്‍ തനിക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരവ് വാസനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുകയാണെന്നും മാളവ്യ നഗര്‍ പോലീസ് നേരത്തെ അറിയിച്ചിരുന്നു.

കോവിഡ് തങ്ങളുടെ ജീവിതം തകര്‍ത്തുവെന്ന് പൊട്ടിക്കരയുന്ന വൃദ്ധദമ്പതികളുടെ വീഡിയോ ഗൗരവ് വാസന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വന്നത്. തുടര്‍ന്ന് ലക്ഷങ്ങളുടെ സഹായമാണ് വൃദ്ധദമ്പതികളെ തേടിവന്നത്. എന്നാല്‍ പിന്നീട് ആ പണവുമായി യുട്യൂബര്‍ മുങ്ങിയെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.

കാന്താപ്രസാദിന്റെ വീഡിയോ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കടയില്‍ വന്നുതുടങ്ങിയ ആളുകളുടെ തിരക്കിന്റെ ചിത്രങ്ങളും വീഡിയോയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ശിവാലിക് കോളനിയില്‍ ഹനുമാന്‍ മന്ദിറിനു സമീപത്താണു ഇവരുടെ ധാബ. 1988 മുതല്‍ ഇവിടെ കച്ചവടം ആരംഭിച്ച കാന്തപ്രസാദ് കുറഞ്ഞ വിലക്കാണ് ചോറും പരിപ്പും റൊട്ടിയും അടക്കമുള്ളവ വില്‍പന നടത്തുന്നത്. രാവിലെ ആറരയോടെഅദ്ദേഹവും ഭാര്യയും പാചകം ആരംഭിക്കും. 30 മുതല്‍ 50 പേര്‍ക്ക് കഴിക്കാവുന്ന വിധത്തിലാണു പാചകം ചെയ്യുക. ഇപ്പോഴിതാഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സേവനമായ സൊമാറ്റോയും ബാബാ കാ ധാബയെ ലിസ്റ്റുചെയ്തിട്ടുണ്ട്.

Back to top button
error: