NEWS

യു.ഡി.എഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; വിവിധ മുസ്ലീം സംഘടനകള്‍ രംഗത്ത്

കോഴിക്കോട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒത്തുചേര്‍ന്ന് മുന്നോട്ട് പോവാനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ രംഗത്ത്.

സമസ്ത, മുജാഹീദ് എന്നീ യുവജനസംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. മതവാദത്തേയും തീവ്രവാദത്തേയും ഇല്ലാതാക്കണമെന്നും മതേതര സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്ന മതരാഷ്ട്രവാദികളോടും മതതീവ്രവാദികളോടും രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നത് തീവ്രവാദപരമാണെന്ന് ഈ മുസ്ലീം യുവജനസംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് വെറും അമ്പതിനായിരം വോട്ടുളള വെല്‍ഫയര്‍ പാര്‍ട്ടിക്ക് വേണ്ടി അമ്പതുലക്ഷം വോട്ടുകളെ ബലികഴിക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കണമെന്ന് സംഘടനകള്‍ പറയുന്നു.

എന്നാല്‍ ഒരു മുന്നണിയുമായും സഖ്യമുണ്ടാക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രതികരിച്ചത്. പ്രാദേശിക തലത്തില്‍ മതേതര കക്ഷികളുമായി നീക്ക് പോക്കിനുള്ള അനുമതി കൊടുത്തിട്ടുണ്ടെന്നും ഹമീദ് വാണിയമ്പലം പ്രതികരിച്ചിരുന്നു.

ജമാഅത്തെ ഇസ്ലാമിയുമായി വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ബന്ധമൊന്നുമില്ലെന്നും അതിനാല്‍ ജമാഅത്തെക്കെതിരായ പരാമര്‍ശങ്ങളെ കുറിച്ച് തങ്ങള്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട്.

വിഷയത്തെ ആഹ്ലാദിക്കാനുളള സംഭവമായിട്ടല്ല ഇടതുപക്ഷം കാണുന്നതെന്നാണ് സിപിഎം നേതാവ് മുഹമ്മദ് റിയാസ് പറഞ്ഞത്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ. തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ അപകടകരമാണെന്നും മതരാഷ്ട്രം ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് ഇവയെന്നും അദ്ദേഹം പറയുന്നു.

അവരുമായി പേരിന് മതനിരപേക്ഷത പറയുന്ന കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി പരസ്യമായി കൈകൊടുക്കുക എന്നുപറഞ്ഞാല്‍ അത് അപകടരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: