NEWS

മൂന്ന് സ്ത്രീകളുടെ ചുവടുവയ്പ്പ് പ്രശംസനീയം; മാന്യന്മാര്‍ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല

മൂഹമാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ ആക്ഷേപുന്നയിച്ച യൂട്യൂബ് വ്‌ളോഗറെ കൈയ്യേറ്റം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാ വഷയം. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍
ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ലിസി.

മൂന്ന് സ്ത്രീകളുടെ ഈ ചുവടുവയ്പ്പ് പ്രശംസനീയമെന്ന് ലിസി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ലിസിയുടെ പ്രതികരണം.

ചില ക്രിമിനുകള്‍ മാത്രമാണ് ഇത്തരം ഏര്‍പ്പാടുകള്‍ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും, മാന്യന്മാര്‍ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് സ്വന്തം അനുഭവത്തില്‍ പറയാന്‍ കഴിയുമെന്നും ലിസി ചൂണ്ടിക്കാട്ടുന്നു.

ലിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്‌പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ്‌പ്പിനെ പ്രതീക്ഷയോടെ കാണുന്നു. സമൂഹ മാധ്യമങ്ങൾ വഴി വിഷം കുത്തിവയ‌്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമർത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീർന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് ഇത്തരം നീക്കങ്ങൾ. ഇത്തരക്കാർ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലാണ് ചെന്നുവീഴുന്നത്.

മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യുട്യൂബും മറ്റും സമൂഹമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇത്തരക്കാർ കാർന്നുതിന്നും. നമ്മുടെ നിയമ വ്യവസ്ഥ പരാജയമാണ്. ഇത്തരക്കാർക്കു നേരെ നിയമം കണ്ണടക്കുകയാണ്. നിയമം ലംഘിക്കുക എന്നത് ആശാസ്യമല്ലെങ്കിലും ഈ ഒരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ‌്ത പ്രവർത്തി പ്രശംസനീയമാണ്. ഈ പ്രശ്നം സർക്കാരിനും സമൂഹത്തിനും മുന്നിൽ കൊണ്ടുവരാൻ അവർക്കു കഴിഞ്ഞു.

വാൽക്കഷ്ണം- ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ പറയാൻ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമവിഭാഗത്തിലെ മജീഷ്യൻമാർക്ക് അഭിനന്ദനങ്ങൾ. വാട്ട് ആൻ ഐഡിയ സർജി.

Back to top button
error: