NEWS

വിജയ് പി നായര്‍ക്കെതിരെ ഐ.ടി വകുപ്പ് ചുമത്തി

ഐ.ടി വകുപ്പിലെ 67, 67(A) എന്നിവയാണ് ചുമത്തിയത്
മ്യൂസിയം പൊലീസാണ് നിയമവശം പരിശോധിച്ച് നടപടിയെടുത്തത്. 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ അധിക്ഷേപിച്ച യുവാവിനെതിരെ നടത്തിയ കൈയ്യേറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തിയത്. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുള്‍പ്പെടെ സിനിമ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നുളളവര്‍ പോലും ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി എത്തി.

യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നാണ് വാര്‍ത്ത വന്നിരുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വിഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി. നായര്‍ പറഞ്ഞിരുന്നത്. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശാലയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളതെന്നാണ് വിവരം.

ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങനെ ഒരു സര്‍വകലാശാല ഇല്ല. ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ലെന്നും പറയുന്നു. റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയൂ. വിജയ് പി.നായര്‍ക്കു റജിസ്ട്രേഷനില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് യൂട്യൂബ് വിഡിയോകള്‍ വഴി സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരുടെ ലോഡ്ജിലെത്തി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ദേഹത്ത് കരിയോയില്‍ ഒഴിക്കുകയും മാപ്പുപറയിക്കുകയും ചെയ്തത്. പിന്നീട് വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് മോഷണം കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം, ഇവര്‍ വിജയ് പി നായര്‍ക്കെതിരെയും പരാതി കൊടുത്തു.
പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ തമ്പാനൂര്‍ പോലീസ് ആണ് കേസെടുത്തത്. ഐപിസി 354 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഡോ. വിജയ് പി നായര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.സ്ത്രീകളെ മാനഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ കയ്യേറ്റം ചെയ്യുമ്പോള്‍ ചുമത്തുന്ന വകുപ്പ് ആണിത്.അധിക്ഷേപത്തില്‍ മനം മടുത്തിട്ടാണ് കടുത്ത പ്രതിഷേധത്തിന് മുതിര്‍ന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

Back to top button
error: