‘ബേപ്പൂരിൽ തോറ്റാൽ തല മൊട്ടയടിച്ച് രണ്ടു കാതിലും കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി മിഠായി തെരുവിലൂടെ റെയിൽവേ സ്റ്റേഷൻ വരെ നടക്കും, വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ’? മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് പി വി അൻവർ

മലപ്പുറം: ബേപ്പൂരിൽ താൻ തോറ്റാൽ തല മൊട്ടയടിച്ച് രണ്ടു കാതിലും കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി മിഠായി തെരുവിലൂടെ റെയിൽവേ സ്റ്റേഷൻ നടക്കുമെന്ന് പി വി അൻവറിന്റെ വെല്ലുവിളി. താൻ ചെയ്യും, റിയാസ് അതിനു തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാൽ മതിയെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം എൽഡിഎഫിന് തിരിച്ചടിയായെന്നും അൻവർ ആരോപിച്ചു.
2021ൽ താനടക്കമുള്ളവർ പിണറായി വിജയന്റെ പോസ്റ്ററുമായി ആണ് പ്രചാരണം നടത്തിയത്. എന്നാൽ ഇപ്പോൾ അതുമാറി. ന്യൂനപക്ഷ കൂട്ട് വേണ്ടയെന്നാണ് പിണറായി പറയുന്നത്. ഭരണത്തിലും പാർട്ടിയിലും റിയാസിന് അപ്രമാദിത്വമുണ്ടായതിൽ സിപിഐഎമ്മിൽ അമർഷമുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകർ ബേപ്പൂരിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. കോഴിക്കോട് സിപിഎമ്മിന് തിരിച്ചടിയുണ്ടാകുന്നത് മുഹമ്മദ് റിയാസ് കാരണമാണ്. റിയാസിനു വളംവച്ചുകൊടുത്തത് പാർട്ടി സെക്രട്ടറിയാണ്. ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിന് എതിരായി. സിപിഎം വോട്ടുകൾ ചോർന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു. താൻ 85000ൽ അധികം വോട്ടുകൾ നേടി വിജയിക്കുമെന്നാണ് റിയാസ് പറയുന്നത്. എന്നാൽ കൂടിപ്പോയാൽ ആകെക്കൂടി 65000 വോട്ടുകൾ മാത്രമേ റിയാസിനു നേടാവാകുള്ളുവെന്നും അൻവർ കോഴിക്കോട് പ്രസ്ക്ലബിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ടെന്നും നാലാം തിയതി അത് മനസിലാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എക്സാറ്റ് പോൾ എന്താണെന്ന് നാലാം തിയതി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് നടന്നിട്ടില്ല. രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. സ്ത്രീ വോട്ടർമാർ ഇടതുമുന്നണിയോടൊപ്പം നിൽക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.






