കരുവാക്കുണ്ടിൽ കാട്ടാന ആക്രമണം, ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു, സംഭവത്തിൽ ദുരൂഹതയുണ്ട്, മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നു, ആക്രമണവും തള്ളിക്കളയുന്നില്ല- ഡിഎഫ്ഒ!! പ്രതിഷേധവുമായി നാട്ടുകാർ

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളിയായ യുവാവിനു ദാരുണാന്ത്യം. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. റബ്ബർ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജംഷീറിനെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
യുവാവിൻറെ മരണത്തെതുടർന്ന് ആശുപത്രിയിലെത്തിയ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ അടക്കമുള്ളവർക്കുനേരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ടാപ്പിംഗിന് ഇടക്കല്ല സംഭവം ഉണ്ടായതെന്നും സംഭവത്തിൽ ചില ദുരൂഹതകളുണ്ടെന്നും മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. കാട്ടാനയുടെ ആക്രമണം നടന്നെന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും എന്നാൽ, വനത്തിനുള്ളിൽ വെച്ചാണോ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണോ സംഭവം എന്നും വ്യക്തതയില്ലെന്നും വനം വകുപ്പ് അന്വേഷണം തുടങ്ങിയെന്നും ധനിക് ലാൽ പറഞ്ഞു. എന്നാൽ, ടാപ്പിങിനിടെയാണ് യുവാവിനുനേരെ കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.






