Breaking NewsIndiaLead NewsNEWSpolitics

‘നിങ്ങളെല്ലാവരും ഉത്സാഹിച്ച് എം.പിമാർക്ക് കത്തെഴുതൂ‘: രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി; വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണ തേടി മോദിയുടെ നീക്കം

ദില്ലി: വനിതാ സംവരണ ഭേദഗതി ബിൽ അംഗീകരിക്കാൻ എംപിമാർക്ക് കത്തെഴുതണമെന്ന് രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. വനിതാ സംവരണം ഇനിയും വൈകിക്കുന്നത് അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകൾക്ക് എഴുതിയ കത്തിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. വനിതാ സംവരണ ബില്ലിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ തർക്കം ശക്തമാകുന്നതിനിടെ, അടുത്തിടെ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇത് പാസാക്കാനുള്ള ശ്രമം ശക്തമാക്കുന്നതാണ് ഈ നീക്കം. നാരി ശക്തി വന്ദൻ സമ്മേളനം എന്ന പേരിൽ ദില്ലിയിൽ നടന്ന പരിപാടിയിലും അദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

രാജ്യത്തെ സ്ത്രീകൾക്ക് അയച്ച കത്തിൽ, വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇനി ഇത് വൈകിക്കാനാകില്ലെന്നും, രണ്ടായിരത്തി ഇരുപത്തിയൊമ്പത് മുതൽ ലോക്സഭയിലും നിയമസഭകളിലും ഇത് നടപ്പിലാക്കാൻ കഴിയാത്തത് ദൗർഭാഗ്യകരമാകുമെന്നും അദ്ദേഹം കുറിച്ചു. ബിൽ പാസാക്കാൻ രാജ്യത്തെ സ്ത്രീകളുടെ പിന്തുണ ആവശ്യമാണ് എന്നും, പാർലമെന്റ് അം​ഗങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്താൻ സ്ത്രീകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പരോക്ഷമായി നിർദേശിച്ചു.

Signature-ad

എന്നാൽ പ്രതിപക്ഷം പ്രധാനമന്ത്രിയെ വിമർശിച്ച് രംഗത്തെത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നാണ് കോൺഗ്രസ് ആരോപിച്ചത്. വനിതാ സംവരണത്തെ പ്രതിപക്ഷം എതിർക്കുന്നുവെന്ന ധാരണ സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും കോൺഗ്രസ് വ്യക്തമാക്കി. സംവരണത്തെയല്ല, മണ്ഡല പുനർനിർണ്ണയത്തെയാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നതെന്നും അവർ ആരോപിച്ചു. നിലവിലെ മണ്ഡല പുനർനിർണ്ണയ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.

ബിൽ എതിർക്കാൻ സമാജ് വാദി പാർട്ടിയും ആർജെഡിയും ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ലോക്സഭയിൽ മൂന്നിലൊന്നിലധികം സ്ത്രീകൾക്ക് അവസരം നൽകിയ ഏക പാർട്ടി തൃണമൂൽ കോൺഗ്രസാണെന്ന് മമത ബാനർജി പ്രതികരിച്ചു. ഇതിനിടെ, പ്രധാനമന്ത്രി പങ്കെടുത്ത സമ്മേളനത്തിൽ മുൻ ലോക്സഭ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മീരാ കുമാറിന്റെ സാന്നിധ്യവും ചർച്ചയായി. വനിതാ സംവരണത്തിനായി ദീർഘകാലമായി വാദിച്ച വ്യക്തിയെന്ന നിലയിലാണ് താൻ പങ്കെടുത്തതെന്ന് മീരാ കുമാർ വ്യക്തമാക്കി.

അതേസമയം, ല്ലികാർജുന് ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രതിപക്ഷ യോഗം ബിൽ സ്വീകരിക്കേണ്ട നയം തീരുമാനിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കാനിടയുള്ള ഈ ബിൽ, സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും ജനപ്രതിനിധികൾക്ക് വിതരണം ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: