‘എൽഡിഎഫിന്റെ പരാജയം സഖാക്കൾ തന്നെ ആഗ്രഹിക്കുന്നു; പാർട്ടി കേഡർ വോട്ടുകൾ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല‘- ഷാഫി പറമ്പിൽ

കോഴിക്കോട്: സംസ്ഥാനത്ത് ഭരണമാറ്റ വികാരം അലയടിച്ചുവെന്ന് ഷാഫി പറമ്പിൽ എം.പി. അത് അഞ്ച് ജില്ലകളിൽ മാത്രം ഒതുങ്ങുന്ന തരംഗമാവില്ല. കേരളത്തിൽ ഉടനീളം തരംഗമുണ്ടാകും.ഇടതുപക്ഷ സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു. ഗവൺമെന്റിനുള്ള നോക്ക് ഔട്ട് പഞ്ച് ഏപ്രിൽ ഒമ്പതിന് നൽകിയെന്നും ഷാഫി പറമ്പിൽ കോഴിക്കോട്ട് പറഞ്ഞു.
മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോൽക്കുന്നവരിൽ ഉണ്ടാകും. മന്ത്രിമാരെ മണ്ഡലത്തിലേക്ക് വിളിച്ചു വരുത്താൻ എൽഡിഎഫ് സ്ഥാനാർഥികൾ പോലും തയ്യാറായില്ല. ഭരണമാറ്റം അനിവാര്യതയായി കാണുന്നവരിൽ സിപിഎമ്മുകാർ പോലുമുണ്ട്. എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം കൂട്ടുണ്ടാക്കുന്നതിൽ സഖാക്കൾക്ക് തന്നെ പ്രതിഷേധം ഉണ്ടെന്നും ഷാഫി പറഞ്ഞു.
എൽഡിഎഫിന്റെ പരാജയം സഖാക്കൾ തന്നെ ആഗ്രഹിക്കുന്നുണ്ട്. പാർട്ടി കേഡർ വോട്ടുകൾ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല.
ജനങ്ങളാണ് യഥാർഥ താരപ്രചാരകർ. പാർട്ടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരമാവധി മണ്ഡലങ്ങളിൽ താൻ പ്രചാരണത്തിന് പോയത്. കൂട്ടായ നേതൃത്വമാണ് പ്രവർത്തിച്ചത്. ഇതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമാണ്.
കോൺഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി എന്ന് എല്ലാവരും ഉറപ്പിക്കുന്നു. ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ആ തീരുമാനം എല്ലാവർക്കും ബാധകമാണ്. യുഡിഎഫ് ജയിക്കാൻ പോകുന്നത് ഏതെങ്കിലും ജാതി – മത കമ്പാർട്ട്മെന്റിന്റെ പേരിലല്ല. ന്യൂനപക്ഷ-ഭൂരിപക്ഷ ഏകീകരണത്തിന് അപ്പുറം ജനങ്ങളുടെ ഏകീകരണമാണ് ഉണ്ടായതെന്നും ഷാഫി പറഞ്ഞു.
ഉത്തരേന്ത്യയിൽ ബിജെപി ഹിജാബ് പോലുള്ള പദം ഉപയോഗിക്കുന്നു. സിപിഎം കേരളത്തിൽ കാഫിർ, കൗമ് പോലുള്ള പദങ്ങൾ ഉപയോഗിക്കുന്നു. ബിജെപിയുടെ അതേ ശൈലി സിപിഎമ്മും ഇവിടെ ആവർത്തിക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.






