Breaking NewsIndiaLead NewsNEWS

രോ​ഗിയല്ലെങ്കിൽ വിഷം കൊടുത്ത് ആശുപത്രിയിലാക്കും, ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം എഴുതി വാങ്ങിക്കും, ചിലരെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോകുന്നത് ഹോട്ടലിലേക്ക്, വ്യാജ മെഡിക്കൽ റിപ്പോർട്ടും!! വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് 130 കോടിയുടെ വ്യാജ ഇൻഷുറൻസ് തട്ടിപ്പ്- 10 പേർ അറസ്റ്റിൽ

കാഠ്മണ്ഡു: വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗമുള്ള രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് ഏകദേശം 130 കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്. വ്യാജ രക്ഷാപ്രവർത്തനങ്ങളുടെ പേരിലാണ് നേപ്പാളിൽ കോടികളുടെ തട്ടിപ്പ് അരങ്ങേറിയത്. സംഭവത്തിൽ 33 പേർക്കെതിരേ നേപ്പാൾ പോലീസിന്റെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (സിഐബി) കേസെടുത്തു. ഇതിൽ പത്തുപേരെ സിഐബി അറസ്റ്റ്‌ ചെയ്തു. ബാക്കി പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

2022 മുതലാണ് വ്യാജ ഇൻഷുറൻസ് ക്ലെയിംചെയ്ത് ഇൻഷുറൻസ് കമ്പനികളിൽനിന്ന് കോടികൾ തട്ടിയെടുത്തു തുടങ്ങിയത്. ട്രക്കിങ്ങിനിടെ രക്ഷാപ്രവർത്തനത്തിലൂടെ എത്തിക്കുന്ന വിദേശ വിനോദസഞ്ചാരികളെ ചികിത്സ ആവശ്യമില്ലെങ്കിലും നിർബന്ധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം ആവശ്യപ്പെട്ടില്ലെങ്കിലും സഞ്ചാരികളെ നിർബന്ധിച്ച് ഹെലികോപ്റ്ററിൽ കൊണ്ടുവരും. ചില സഞ്ചാരികൾക്ക് ഭക്ഷണത്തിൽ വിഷംകലർത്തി ശാരീരികാസ്വാസ്ഥ്യമുണ്ടാക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്.

Signature-ad

ഇനി ആശുപത്രിയിൽ പ്രവേശിപ്പിച്ചാലും രേഖകളിൽ മാത്രമാണ് ഇതുണ്ടായിരുന്നത്. ചില ആശുപത്രികളിൽ അഡ്മിറ്റായി കഴിഞ്ഞാൽ സഞ്ചാരികളെ പുറത്തുപോകാനും ഷോപ്പിങ്ങിനും മറ്റും അനുവദിച്ചിരുന്നു. ഇവരിൽനിന്ന് ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിമിനുള്ള അപേക്ഷകളും എഴുതിവാങ്ങി. മറ്റുചില സഞ്ചാരികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രേഖകളിൽ കാണിച്ചാലും ഇവരെ ഹോട്ടലുകളിലാണ് ഈ ദിവസങ്ങളിൽ താമസിപ്പിച്ചിരുന്നത്. ഇവർക്കായി വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും നിർമിച്ചിരുന്നു. തുടർന്ന് ഈ രേഖകൾ സഹിതമാണ് ഇൻഷുറൻസ് കമ്പനികളിൽനിന്ന് പണം തട്ടിയിരുന്നത്.

എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിങ്ങിനടക്കം വരുന്ന വിദേശ വിനോദസഞ്ചാരികളുടെ പേരിലാണ് വിവിധ കമ്പനികളും ഹെലികോപ്റ്റർ സർവീസുകാരും ആശുപത്രി അധികൃതരും ഒത്തുചേർന്ന് ഇൻഷുറൻസ് തുക തട്ടിയെടുത്തത്. 16 ട്രക്കിങ് കമ്പനികൾ, രക്ഷാപ്രവർത്തനം നടത്തുന്ന അഞ്ച് റെസ്‌ക്യൂ കമ്പനികൾ, മൂന്ന് ആശുപത്രികൾ, നാല് ഹെലികോപ്റ്റർ കമ്പനികൾ, വിവിധ പ്രാദേശിക ഏജന്റുമാർ, ഗൈഡുമാർ തുടങ്ങിയവരെല്ലാം തട്ടിപ്പിൽ പങ്കാളികളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം ജനുവരി 25-നാണ് വർഷങ്ങളായി നടക്കുന്ന ഇൻഷുറൻസ് തട്ടിപ്പിൽ സിഐബി അന്വേഷണം ആരംഭിച്ചത്. പിന്നാലെ വിവിധ കമ്പനി ഉടമകളും മാനേജർമാരും ആശുപത്രി ഉടമകളും അടക്കം പത്തുപേർ അറസ്റ്റിലായി. ‘മൗണ്ടെയ്ൻ റെസ്‌ക്യൂ സർവീസ്, നേപ്പാൾ ചാർട്ടർ സർവീസ്, എവറസ്റ്റ് എക്‌സ്പീരിയൻസ് ആൻഡ് അസിസ്റ്റൻസ്’ തുടങ്ങിയ കമ്പനി പ്രതിനിധികളാണ് അറസ്റ്റിലായത്. 2022 മുതൽ ഏകദേശം 285 കോടി രൂപയുടെ ഇൻഷുറൻസ്‌ക്ലെയിമുകളാണ് ഇവർ ഫയൽചെയ്തതെന്നാണ് വിവരം. ഇതിൽ 130 കോടിയോളം രൂപ വ്യാജ ക്ലെയിമുകളിലൂടെ സ്വന്തമാക്കുകയും ചെയ്തു.

2022 മുതൽ മൗണ്ടെയ്ൻ റെസ്‌ക്യൂ സർവീസ് മാത്രം 1248 രക്ഷാപ്രവർത്തനങ്ങൾ നടത്തിയെന്നാണ് ഇൻഷുറൻസ് രേഖകളിലുള്ളത്. എന്നാൽ, ഇതിൽ 171 എണ്ണവും വ്യാജമായിരുന്നു. നേപ്പാൾ ചാർട്ടർ സർവീസ് 471 രക്ഷാപ്രവർത്തനങ്ങൾക്കാണ് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്തിരുന്നത്. ഇതിൽ 75 എണ്ണം വ്യാജമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: