2025 ജൂൺ നാലിന് ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരമർപ്പിച്ച് ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഇനിയുള്ള രണ്ടുമാസം കുട്ടി ക്രിക്കറ്റിന്റെ പോരാട്ട നാളുകൾ… അഭിഷേകിന് ഐപിഎല്ലിലും പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

ബെംഗളൂരു: നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റുചെയ്തുകൊണ്ട് രണ്ടുമാസം നീണ്ടുനിൽക്കുന്ന ഐപിഎൽ മാമാങ്കത്തിന് ആവേശത്തുടക്കം. 2025ലെ ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരമർപ്പിച്ചുകൊണ്ടായിരുന്നു ഐപിഎല്ലിന് തുടക്കമായത്. 11 ആരാധകരെ അനുസ്മരിപ്പിച്ചുകൊണ്ട് 11 കസേരകൾ വേദിക്കരുകിൽ ഒരുക്കി.
അതേസമയം ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ ഫീൽഡിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് ഒരു വിക്കറ്റ് നഷ്ടമായി. ടി 20 ലോകകപ്പിൽ മോശം ഫോം കൊണ്ട് ഏറെ പഴികേട്ട അഭിഷേക് ശർമയ്ക്ക് ഐപിഎൽ തുടക്കത്തിൽ തന്നെ പിഴച്ചു. എട്ടു ബോളിൽ ഒരു സിക്സറടക്കം 7 റൺസെടുത്ത് അഭിഷേക് പുറത്തായി. അഭിഷേകിന്റെയടക്കം രണ്ടുവിക്കറ്റുകൾ സൺറൈസേഴ്സിന് നഷ്ടമായി. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, സലിൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ.
റോയൽ ചലഞ്ചേഴ്സ് പ്ലേയിങ് ഇലവൻ: വിരാട് കോഹ്ലി, ഫിൽ സാൾട്ട്, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശർമ.
ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാവലയം
ആരാധകരുടെ സുരക്ഷ ഉറപ്പാക്കാൻ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വലിയ മാറ്റങ്ങൾ നടപ്പാക്കിയതായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (RCB) സിഇഒ രാജേഷ് മേനോൻ കഴിഞ്ഞ ദിവസം അറിയിച്ചു. ഏകദേശം 7 കോടി രൂപയാണ് തിരക്ക് നിയന്ത്രണത്തിനും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ചെലവഴിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
2025 ജൂൺ 4-ന് IPL കിരീടാഘോഷത്തിനിടെയുണ്ടായ തിരക്കിൽ 11 ആരാധകർ മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് ഈ നടപടികൾ ശക്തമാക്കിയത്. തുടർന്ന് RCBയും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും (KSCA) സുരക്ഷാ മാനദണ്ഡങ്ങൾ പുനഃക്രമീകരിച്ചു. AI അടിസ്ഥാനത്തിലുള്ള CCTV സംവിധാനങ്ങൾ സ്റ്റേഡിയത്തിനകത്തും പുറത്തുമായി സ്ഥാപിച്ചു. ‘ജാർവിസ്’ എന്ന AI സിസ്റ്റം ഉപയോഗിച്ച് സ്റ്റാൻഡുകളിൽ ആളുകളുടെ എണ്ണം റിയൽ-ടൈമിൽ നിരീക്ഷിക്കാനും തിരക്ക് കൂടുന്ന സാഹചര്യങ്ങളിൽ ഉടൻ അലർട്ട് ലഭിക്കാനും കഴിയും. ഈ ദൃശ്യങ്ങൾ പോലീസ് കമ്മീഷണറുടെ ഓഫീസിലും ലഭ്യമാകും.






