
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് ദൂരദര്‍ശനിലെ പ്രചാരണ പരിപാടി സിപിഐ ബഹിഷ്കരിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരമൊരു നിബന്ധന മുന്നോട്ടുവച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദൂരദര്‍ശനെയും ആകാശവാണിയെയും ‘യജമാനന്റെ’ ശബ്ദം മാത്രം കേള്‍പ്പിക്കാനുള്ള യന്ത്രങ്ങളാക്കി മാറ്റുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അങ്ങനെ ഒരു രാഷ്ട്രീയ പക്ഷത്തിന്റെ ശബ്ദമാത്രം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാകാനുള്ള മാധ്യമ സ്ഥാപനങ്ങളല്ല അവ.
ദൂരദര്ശന് സ്വതന്ത്ര സ്ഥാപനമായിരിക്കണമെന്നും, അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചാനലായി പ്രവര്‍ത്തിക്കരുതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സിപിഐയ്ക്ക് അനുവദിച്ചിരുന്ന പരിപാടിയില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്ത് പരിപാടി റെക്കോര്‍ഡ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. അവസാനത്തെ രണ്ട് പാരഗ്രാഫുകള്‍ ഒഴിവാക്കണമെന്ന ആവശ്യമാണ് ബഹിഷ്കരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപെടലുകള്‍ ഭരണകക്ഷിയുടെ താല്പര്യങ്ങള്ക്കായി തന്നെയാണെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.






