
വാഷിങ്ടൺ: പശ്ചിമേഷ്യയിലേക്ക് പെന്റഗണും വൈറ്റ് ഹൗസും 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതി രൂപീകരിച്ചുവെന്ന് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, പിന്നാമ്പുറത്ത് നടക്കുന്നത് മറ്റൊന്നാണെന്നാണ് ഇതിൽനിന്നും മനസിലാകുന്നത്. ഈ നീക്കങ്ങൾ ഇറാനിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന് അനുസരിച്ച്, അമേരിക്ക ഇതിനകം 5000 നാവികസേനാ അംഗങ്ങളെ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.
പെന്റഗൺ കരസേനയെ കവചിത വാഹനങ്ങളോടുകൂടി വിന്യസിക്കുന്നതും, ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിനുള്ള സൈനിക ഒരുക്കങ്ങളുടെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു യു.എസ്. മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ‘അവസാന പ്രഹരത്തിന്’ കരസേനയെ ഉപയോഗിച്ച് വൻതോതിലുള്ള ബോംബാക്രമണ ഓപ്ഷനുകളും ഒരുക്കിയിരിക്കുകയാണെന്നും അതിൽ കരസേനയുടെയും വ്യോമസേനയുടെയും പങ്ക് ഉൾപ്പെടുന്നതായും സൂചനകളുണ്ട്.
ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ഇറാൻ ഊർജ്ജ കേന്ദ്രങ്ങളെ നേരെയുള്ള ആക്രമണങ്ങൾ അടുത്ത 10 ദിവസത്തേക്ക് നിർത്തിവെക്കിയിരിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിരുന്നു, . യുഎസ് സൈന്യം ഇറാനിയൻ നാവിക സേനയെയും വ്യോമസേനയെയും നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. മിസൈൽ ലോഞ്ചറുകളുടെ 90 ശതമാനവും തകർത്തതായി ട്രംപ് കൂട്ടിച്ചേർത്തു. ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കൂടുതൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം ഇറാന് നല്കിയിരുന്നു. ഇറാൻ ഈ ചർച്ചകളിൽ പങ്കാളികളാകുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
അതിനിടയിൽ, ഇറാനും കരയുദ്ധത്തിനായുള്ള തയ്യാറെടുപ്പിലാണെന്ന വാർത്തകളും പുറത്തുവന്നിട്ടിണ്ട്. പത്തുലക്ഷത്തിലധികം സൈനികരെ ഇറാൻ സജ്ജമാക്കുന്നതായാണ് റിപ്പോർട്ട്. സൈന്യത്തിലേയ്ക്ക് മുമ്പെങ്ങും ഇല്ലാത്ത വിധത്തിലുള്ള വലിയ റിക്രൂട്ട്മെന്റും അവർ നടത്തിവരികയാണെന്നും സൂചനയുണ്ട്.






